ന്യൂഡൽഹി: ആംആദ്മിയെ കുരുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. ഡൽഹി മദ്യനയ അഴിമതിയിലൂടെ കൈവശപ്പെടുത്തിയ പണം ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഎപി വിനിയോഗിച്ചുവെന്ന് ഇഡി കോടതിയെ അറിയിച്ചു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഇഡിയുടെ കുറ്റപത്രത്തിലുള്ളത്. കോടിക്കണക്കിന് വരുന്ന അഴിമതി പണം എഎപി എപ്രകാരം ചിലവഴിച്ചുവെന്ന് പരിശോധിച്ചപ്പോൾ ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് എത്തുകയായിരുന്നുവെന്നും ഇഡി വ്യക്തമാക്കി.
എഎപിയുടെ സർവേ ടീമിന്റെ ഭാഗമായിരുന്ന വോളണ്ടിയർമാർക്ക് 70 ലക്ഷം രൂപ പണമായി വീതിച്ചുനൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 2022-ലായിരുന്നു ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരിട്ടെത്തുകയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. വോട്ടെടുപ്പിൽ രണ്ട് സീറ്റുകളാണ് ആംആദ്മി സ്വന്തമാക്കിയത്.
അതേസമയം എഎപിയെ പ്രതിരോധത്തിലാക്കുന്ന ഇഡിയുടെ കുറ്റപത്രം പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി. പുതിയ ആരോപണങ്ങൾ കെട്ടുകഥ മാത്രമാണെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
Comments