തിരുവനന്തപുരം: ധന പ്രതിസന്ധി മറച്ചുവെച്ച് നികുതികൊള്ളനടത്തുന്ന തരത്തിലുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് അതുവഴി ജനങ്ങളുടെ നടുവെടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിലെ സെസ് വർദ്ധിപ്പിച്ചതിലൂടെ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം കൂട്ടാൻകാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൊത്തത്തിൽ സർക്കാർ പൂർണ പരാജയമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ബജറ്റ് അവതരണമാണ് ഉണ്ടായത്. നികുതി പിരിവിൽ ദയനീയമായി സർക്കാർ പരാജയപ്പെട്ടെന്നും ഭരണ വകുപ്പിന്റെ പുനഃസംഘടന ശരിയായ രീതിയിലല്ല നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രഖ്യാപനങ്ങൾ ഇപ്പോഴും മറ നീക്കി പുറത്തുവന്നിട്ടില്ലെന്നും ഒരു രൂപ പോലും ചെലവാക്കാത്ത പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. അത് ഇത്തവണയും ആവർത്തിച്ചതായും വിഡി സതീശൻ ആരോപിച്ചു.
ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് വിശ്വാസ്യതഇല്ലെന്നും കിഫ്ബിയുടെ വിശ്വാസ്യത പൂർണമായും തകർന്നെന്നും അദ്ദേഹം സൂചിപ്പിച്ചു. റബ്ബർ കർഷകർക്ക് ഒരു സഹായവുമില്ലെന്നും കിഫ്ബിക്ക് ലാഭമുണ്ടാക്കാൻ വാഹനങ്ങളെ പോലും വെറുതെ വിട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാരിന് കഴിഞ്ഞിട്ടില്ല. കേരളത്തിൽ കടം ഭീകരമായി വർദ്ധിച്ചിരിക്കുകയാണെന്നും സർക്കാർ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തവയാണെന്നും വെറും വായ്ത്താരികൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വളരെരൂക്ഷമാണെന്നും അതിൽ നിന്ന കരകയറാൻ വേണ്ടിയാണ് നികുതി വർദ്ധനവ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ പെൻഷന്റെ മറവിൽ മദ്യത്തിനും ഡീസലിനും സർക്കാർ വില കൂട്ടി.സംസ്ഥാനത്തിന്റെ പൊതുകടം 4 ലക്ഷം കോടി കടക്കുകയാണെന്നും നികുതി കുടിശ്ശിക പിരിക്കാൻ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments