തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ട അന്യസംസ്ഥാന തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശിയായ വിവേകാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിൽ വച്ചായിരുന്നു സംഭവം.
അസം സ്വദേശിയായ മുഫാദൂർ ഇസ്ലാം എന്നയാളാണ് ട്രെയിനിലൊപ്പമുണ്ടായിരുന്ന വിവേകിനെ പുറത്തേക്ക് തള്ളിയിട്ടത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് പിടിവലിയിൽ മുഫാദൂർ വിവേകിനെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പാളത്തിലേക്ക് തള്ളിയിടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മുഫാദൂരിനെ ദൃക്‌സാക്ഷികളായ യാത്രക്കാർ ചേർന്ന് പിടികൂടി ആർപിഎഫിന് കൈ മാറി. ആർപിഎഫ് എസ് ഐ പി പി ബിനീഷും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Comments