കോങ്ങാട് : വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നവവധു ചമഞ്ഞ ഭർതൃമതിയായ യുവതി പിടിയിലായി. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ഷിബു വിലാസം ശാലിനി (31) ആണ് പോലീസ് പിടിയിലായത്. മുൻപ് ഇവരുടെ ഭർത്താവ് കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാറിനെ (37) ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞവർഷം ഡിസംബർ ആദ്യവാരത്തിലാണ് സംഭവം. കടമ്പഴിപ്പുറം കേന്ദ്രീകരിച്ച് വാടകവീടെടുത്ത് താമസിച്ച് ഭർത്താവുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന്റെ പണം പല തവണ സോഷ്യൽ മീഡിയ വഴിയാണ് തട്ടിയെടുത്തത്. ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചുവെന്ന് പറഞ്ഞ് വിവാഹാലോചനയുമായി പരസ്യം നൽകിയയാളുടെ സഹതാപം പിടിച്ചുപറ്റി. ചികിത്സ ചെലവ് പലരിൽ നിന്ന് വായ്പ വാങ്ങിയതിനാൽ കടം വീട്ടാൻ പല തവണ പണം ആവശ്യപ്പെട്ടു.
പണം മുഴുവനും തീർന്നതോടെയാണ് പരസ്യം നൽകിയയാൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംസ്ഥാനത്തിനകത്ത് നിരവധി വിവാഹ തട്ടിപ്പു കേസ്സുകളിൽ പ്രതിയാണ് ശാലിനിയെന്ന് പോലീസ് പറഞ്ഞു.
പ്രമുഖ മലയാള പത്രങ്ങളിലെ പുനർവിവാഹത്തിന് ആലോചന നൽകുന്നവരെയാണ് തട്ടിപ്പിനിരയാക്കുന്നത് . മധ്യപ്രദേശിൽ അധ്യാപികയായി ജോലി ചെയ്ത് വരുകയാണ് താനെന്ന് പറഞ്ഞാണ് ശാലിനി മറ്റൊരാളെ പറ്റിച്ചത് .
Comments