ബെയ്ജിംഗ്: ചാരബലൂൺ വെടിവെച്ചിട്ടതിൽ യുഎസിനെതിരെ ചൈന. അമേരിക്ക ‘അനിവാര്യമായ പ്രതികരണം’ നേരിടേണ്ടി വരുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയുടെ നടപടി അന്താരാഷ്‌ട്ര നിയമ നടപടിക്രമത്തിന്റെ ലംഘനമാണെന്നും പ്രസ്താവനയിൽ ചൈന കുറ്റപ്പെടുത്തി.
പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്ന് ചൈനീസ് ചാര ബലൂണിനെ സൈന്യം വെടിവെച്ച് വീഴ്‌ത്തിയിരുന്നു. യുദ്ധവിമാനങ്ങളിലെ മിസൈൽ ഉപയോഗിച്ചാണ് ബലൂൺ വെടിവെച്ചിട്ടത്. സമുദ്രത്തിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി സൈന്യം പരിശോധനകൾ നടത്തുകയാണ്. അവശിഷ്ടങ്ങൾ താഴേയ്‌ക്ക് പതിച്ച് വലിയ അപകടമുണ്ടാകാനുള്ള സാദ്ധ്യയുള്ളതിനാൽ ബലൂൺ സമുദ്രത്തിന് മീതെ പ്രവേശിച്ച ശേഷമാണ് സൈന്യം വെടിയുതിർത്തത്.
ബലൂൺ തങ്ങളുടേതാണെന്ന് ചൈന ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ശേഷം, ബലൂൺ കാലാവസ്ഥ നിരീക്ഷണത്തിനുള്ളതാണെന്നും അബദ്ധത്തിൽ അമേരിക്കൻ ആകാശത്തേക്കു വഴിതെറ്റി എത്തിയതാണെന്നും ചൈന അറിയിക്കുകയായിരുന്നു.
ബലൂൺ കണ്ടെത്തിയതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് യാത്ര റദ്ദാക്കിയിരുന്നു. ബലൂണിനെ ചൊല്ലിയുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ഇപ്പോൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
Comments