അഗർത്തല: ത്രിപുരയിൽ ‘കേഡർ’ ഭരണം അവസാനിപ്പിച്ച് ഭരണഘടനയിൽ അധിഷ്ഠിതമായ നിയമങ്ങൾ നടപ്പിലാക്കിയത് ബിജെപിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും 50 വർഷം ത്രിപുര ഭരിച്ചിട്ടും സംസ്ഥാനത്ത് വികസനം നടത്തിയില്ലെന്നും ഇരുപാർട്ടികളെയും കടന്നാക്രമിച്ച് അമിത് ഷാ പറഞ്ഞു. കോൺഗ്രസും കമ്മ്യൂണിസ്റ്റും തിപ്ര മൊതയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസും കമ്മ്യൂണിസ്റ്റും പരസ്യമായി സഖ്യത്തിലാണ്. രഹസ്യമായി അവർ തിപ്ര മൊതയുമായി സഖ്യത്തിലാണ്. കമ്മ്യൂണിസ്റ്റ് ഭരണം തിരികെ കൊണ്ടുവരാൻ തിപ്ര മൊത ആഗ്രഹിക്കുന്നു. വോട്ട് മൊതയ്ക്കോ കോൺഗ്രസിനോ നൽകിയാൽ അത് കമ്മ്യൂണിസ്റ്റുകാർക്കുള്ള വോട്ടായിരിക്കും, അതിനാൽ നിങ്ങൾക്ക് വികസനവും സമാധാനവും വേണമെങ്കിൽ താമരയ്ക്ക് വോട്ട് നൽകണമെന്ന് അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലാണ് രാജ്യത്ത് ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം നടന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു . ഒരുകാലത്ത് ത്രിപുര മയക്കുമരുന്ന്, മനുഷ്യക്കടത്ത്, ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം, അഴിമതി, ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ എന്നിവയ്ക്ക് പേരുകേട്ട സംസ്ഥാനമായിരുന്നു. എന്നാൽ ബിജെപിയുടെ ഭരണത്തിന് കീഴിൽ റോഡുകൾ നിർമ്മിക്കുന്നു, ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നു, ജൈവകൃഷി ചെയ്യുന്നു, വനവാസികൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നു എന്നീ മാറ്റങ്ങൾ സംഭവിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് സംസ്ഥാനം മുന്നേറുന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണകാലത്ത് 4000 പേർ കൊല്ലപ്പെട്ടു, സംസ്ഥാനത്തുടനീളം അക്രമങ്ങൾ അരങ്ങേറി. ബി.ജെ.പി ബ്രൂ-റിയാങ് കരാർ ഉണ്ടാക്കി ഇവിടെ വികസനം കൊണ്ടുവന്നു. ഈ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ബിജെപി സമാധാനം കൊണ്ടുവന്നു, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സംസ്ഥാനമായി ത്രിപുരയെ മാറ്റാൻ ബിജെപി ശ്രമിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അഗർത്തലയിൽ നടന്ന വിജയ് സങ്കൽപ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments