അഗർത്തല: തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ത്രിപുരയിലെത്തി. ബിജെപി സംഘടിപ്പിച്ചിരിക്കുന്ന വിജയ് സങ്കൽപ് യാത്രയിൽ പങ്കെടുക്കുക്കാനാണ് രാജ്നാഥ് സിംഗ് ത്രിപുരയിലെത്തിയത്. പ്രചരണങ്ങൾക്കായി കേന്ദ്ര പ്രതിരോധ മന്ത്രി വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം റാലികളെ അഭിസംബോധന ചെയ്യും.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവർ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ത്രിപുരയിൽ എത്തിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിജിത്ത് ബാനർജി എന്നിവരും സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം ത്രിപുരയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കോൺഗ്രസ്- സിപിഎം സഖ്യത്തിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. സിപിഎമ്മും കോൺഗ്രസും 50- വർഷങ്ങളായി ത്രിപുരയെ വികസനത്തിൽ നിന്നും പിന്നോട്ടടിക്കുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഒരുകാലത്ത് മയക്കുമരുന്ന്, മനുഷ്യക്കടത്ത്, ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം, അഴിമതി, ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ എന്നിവയ്ക്ക് പേരുകേട്ട സംസ്ഥാനമായിരുന്നു ത്രിപുരയെന്നും ബിജെപി സർക്കാർ സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലെത്തിച്ചതായും അദ്ദേഹം പരാമർശിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ത്രിപുര മുന്നേറുന്നതായി പറഞ്ഞ അമിത്ഷാ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സംസ്ഥാനമായി ത്രിപുരയെ മാറ്റാൻ ബിജെപി ശ്രമിക്കുമെന്നും വ്യക്തമാക്കി. കോൺഗ്രസും സിപിഎമ്മും തിപ്ര മൊതയും ഒറ്റക്കെട്ടാണ്. കമ്മ്യൂണിസ്റ്റ് ഭരണം തിരികെ കൊണ്ടുവരാൻ തിപ്ര മൊത ആഗ്രഹിക്കുന്നു. വോട്ട് മൊതയ്ക്കോ കോൺഗ്രസിനോ നൽകിയാൽ അത് കമ്മ്യൂണിസ്റ്റുകാർക്കുള്ള വോട്ടായിമാറുമെന്നും വികസനവും സമാധാനവും നിലനിർത്താൻ ബിജെപിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം ഫെബ്രുവരി 16-നാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 60 അംഗ സഭയിൽ 36 സീറ്റുകളാണ് നിലവിൽ എൻഡിഐയ്ക്കുള്ളത്. സിപിഎമ്മിന് പതിനാലും കോൺഗ്രസിന് ഒരംഗവുമുണ്ട്. രണ്ടര പതിറ്റാണ്ട് നീണ്ട ഇടത് ഭരണത്തിന് വിരാമമിട്ടുകൊണ്ട് 2018ലെ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുകയായിരുന്നു. ഇത്തവണ കോൺഗ്രസും സിപിഎമ്മും കൈകോർത്താണ് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.
Comments