ന്യൂഡൽഹി: സിറിയയ്‌ക്ക് സഹായമെത്തിക്കാൻ ഇന്ത്യ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിറിയൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ദുരിതമനുഭവിക്കുന്ന സിറിയൻ ജനതയ്‌ക്ക് വ്യോമസേന വൈദ്യ സഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സഹായ വസ്തുക്കൾ സൗജന്യമായി എത്തിക്കാമെന്ന് വിമാനകമ്പനി ആയ ഇൻഡിഗോയും അറിയിച്ചിട്ടുണ്ട്.
രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുർക്കിയിലേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സി-17 വിമാനത്തിലാണ് സംഘം യാത്രയായത്. മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ട്. ദുരിതബാധിതർക്കുള്ള മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയും വിമാനത്തിലുണ്ട്.
തുർക്കിയ്‌ക്ക് സാധ്യമായ സഹായം പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായഹസ്തവുമായി സേന യാത്ര തിരിച്ചത്. തുർക്കി-സിറിയൻ അതിർത്തിയിലുണ്ടായ ഭൂകമ്പത്തിൽ ഏകദേശം 15,000-ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പലരുടേയും നില ഗുരുതരമാണ്. മരണ സംഖ്യ എട്ടിരട്ടി വരെ ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
Comments