ന്യൂഡൽഹി : ശ്രദ്ധ വാൽക്കർ വധക്കേസിൽ അഫ്താബ് അമിൻ പൂനവാലെയ്ക്കെതിരെ സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി പരിഗണിച്ചു. ജനുവരി 24-നാണ് ഡൽഹി പോലീസ് 6629 പേജുളള കുറ്റപത്രം ഡൽഹി കോടതിയിൽ സമർപ്പിച്ചത്. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അവിരാൾ ശുക്ലയാണ് കുറ്റപത്രം പരിഗണിച്ചത്. കുറ്റപത്രം പരിശോധിച്ച ശേഷം ഫെബ്രുവരി 21-ന് രേഖകൾ പരിശോധിക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്.
ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് തിഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് മാർഗത്തിലൂടെയാണ് പ്രതിയെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയത്. കോടതി മുറിയുടെ വാതിലുകൾ അടച്ചിട്ടായിരുന്നു നടപടിക്രമങ്ങൾ. ഡൽഹി പോലീസ് അഫ്താബിനെതിരെ ഐപിസി 302, 201 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
അഫ്താബ് അമീൻ പൂനവാലെ ലിവ്- ഇൻ-പാർട്നറായ ശ്രദ്ധയെ കൊലപ്പെടുത്തിയെന്നതാണ് കേസ്. ശ്രദ്ധയെ നിഷ്ഠൂരമായി കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് വിവരം പുറം ലോകം അറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട ചില വീഡിയോകളും ഓഡിയോകളും ഡൽഹി പോലീസിന്റെ പക്കലുണ്ടെന്ന് അധികൃതർ അറിയിച്ചു. തെളിവുകൾ പരിശോധിക്കാൻ അഫ്താബിന്റെ ശബ്ദ രേഖകൾ ശേഖരിക്കണമെന്നായിരുന്നു ഡൽഹി പോലീസിന്റെ ആവശ്യം. ജാമ്യം പിൻവലിച്ചതിനെ തുടർന്ന് അഫ്താബ് പൂനവാലെയുടെ ജാമ്യാപേക്ഷ നേരത്തെതന്നെ കോടതി തള്ളിയിരുന്നു.
Comments