ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധിയെ പോലുള്ള നേതാക്കൾ ബിജെപിക്ക് ജോലി എളുപ്പമാക്കി തരുന്നുണ്ടെന്നന്ന് യോഗി പരിഹസിച്ചു.
പ്രതിപക്ഷത്തിരിക്കുന്ന രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കൾ തുടരുന്നത് വളരെ നല്ലതാണ്. അദ്ദേഹം ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
2023 ലെ കേന്ദ്ര ബജറ്റിനെതിരായ കോൺഗ്രസിന്റെ ആക്രമണത്തെക്കുറിച്ചും യോഗി വിമർശിച്ചു. ഇന്ത്യയുടെ 75 വർഷത്തെ സ്വാതന്ത്ര്യത്തിന് പ്രതിപക്ഷം പ്രസക്തി നൽകുന്നുണ്ടെങ്കിൽ അവർ ഒരിക്കലും അമൃത് കാലിനെ പരിഹസിക്കുമായിരുന്നില്ല. മറിച്ച് അതിന്റെ ഭാഗമാകാൻ ശ്രമിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ പുരോഗതി കൈവരിക്കുമ്പോൾ പ്രതിപക്ഷം ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മലിനമായ ചിന്താഗതിയിൽ നിന്ന് കൊണ്ട് പ്രവർത്തിക്കാൻ മാത്രമാണ് അവർ ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബിജെപി യാത്രകൾ നടത്തുമ്പോഴെല്ലാം ഒരു ലക്ഷ്യമുണ്ടായിരുന്നു. ഞങ്ങൾ അത് രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാൽ രാഹുൽ ഗാന്ധിക്ക്, ഭാരത് ജോഡോ യാത്ര എന്തിനാണ് നടത്തിയത് എന്ന് പോലും അറിയില്ല. അത് പാർട്ടിയുടെ നിർദ്ദേശപ്രകാരം നടത്തിയതായിരിക്കാമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ വിദ്വേഷ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും അല്ലാത്തപക്ഷം അത് സ്വന്തം പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments