ന്യൂഡൽഹി: തുർക്കിയിലേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളുമായി അടിയന്തിര യോഗം വിളിച്ച് കേന്ദ്ര സർക്കാർ. തുർക്കി-സിറിയൻ അതിർത്തിയിലുണ്ടായ ഭൂചലനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. യോഗത്തിൽ തുർക്കിയ്‌ക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്ന് ഇൻഡിഗോ വിമാന കമ്പനി അറിയിച്ചിട്ടുണ്ട്.
ചരക്ക് വിമാനങ്ങളിലാകും ഇൻഡിഗോ സഹായങ്ങളെത്തിക്കുക.നിലവിൽ ബോയിംഗ്-777 വിമാനം വഴി തുർക്കിയിൽ സഹായമെത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സൗജന്യമായ മാനുഷിക സഹായങ്ങൾ നൽകാൻ കമ്പനി തീരുമാനമെടുത്തത്. രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുർക്കിയിലെ അദാനയിലെത്തി. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യോമസേനയുടെ സി-17 വിമാനത്തിലാണ് സംഘം യാത്രയായത്. മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ട്. ദുരിതബാധിതർക്കുള്ള മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയും വിമാനത്തിലുണ്ട്. തുർക്കിയ്‌ക്ക് സാധ്യമായ സഹായം പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായഹസ്തവുമായി സേന യാത്ര തിരിച്ചത്.
Comments