ആംസ്റ്റര്‍ഡാം : തുര്‍ക്കിയിലും സിറിയയിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ ഭൂചലനമുണ്ടായതിന് പിന്നാലെ ചര്‍ച്ചയായി ഡച്ച് ഗവേഷകന്റെ പ്രവചനം. നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സിന്റെ പ്രവചനമാണ് ചര്‍ച്ചയാവുന്നത്
“ഒട്ടും വൈകാതെ ഈ മേഖലയില്‍ (ദക്ഷിണ–മധ്യ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ, ലെബനന്‍) 7.5 M തീവ്രതയുള്ള ഭൂകമ്പമുണ്ടാകും.” ഫെബ്രുവരി മൂന്നിന് വൈകിട്ട് 5.33ന് ഭൗമഗവേഷകനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ് . ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുള്ള മേഖല കൃത്യമായി അടയാളപ്പെടുത്തിയ ഭൂപടം ഉള്‍പ്പെടെയായിരുന്നു ട്വീറ്റ്. ഭൂകമ്പമാപിനിയില്‍ 7.5 M തീവ്രത രേഖപ്പെടുത്തുമെന്നും അദ്ദേഹം കുറിച്ചു.
ട്വിറ്ററില്‍ തന്റെ പ്രവചനം ഹൂഗര്‍ബീറ്റ്‌സ് പ്രസിദ്ധപ്പെടുത്തിയെങ്കിലും കാര്യമായ ശ്രദ്ധനേടിയിരുന്നില്ല. ഹൂഗര്‍ബീറ്റ്‌സ് വ്യാജ ശാസ്ത്രജ്ഞനാണെന്ന തരത്തിലുള്ള പ്രതികരണവും പല ഭാഗത്തുനിന്നുണ്ടായി. കൃത്യം മൂന്നുദിവസത്തിനകം അതേ മേഖലയില്‍ ഒന്നല്ല മൂന്ന് വന്‍ ഭൂചലനങ്ങളാണ് ഉണ്ടായത്. ഹൂഗര്‍ബീറ്റ്സ് പ്രവചിച്ചതിനൊപ്പം നില്‍ക്കുന്ന തീവ്രതയില്‍ തന്നെയായിരുന്നു ഭൂചലനങ്ങൾ. തിങ്കളാഴ്ചത്തെ ഭൂചലനത്തിന് 7.8 ആയിരുന്നു തീവ്രത.
വിപുലമായ ഗവേഷണങ്ങളുടെയും ഡേറ്റ വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് ഹൂഗര്‍ബീറ്റ്സ് ഭൂചലനങ്ങള്‍ പ്രവചിക്കുന്നത്. “ഭൂചലനത്തിന്റെ ദുരിതം പേറുന്നവർക്കൊപ്പമാണ് എന്റെ മനസ്. ഞാൻ മുൻപ് പറഞ്ഞത് പോലെ, ഈ മേഖലയിൽ ഇങ്ങനെ സംഭവിക്കും എന്ന് വ്യക്തമായിരുന്നു.” തുര്‍ക്കി–സിറിയ ദുരന്തത്തിന് പിന്നാലെ ഫ്രാങ്ക് ഹൂഗർബീറ്റ്സ് ട്വീറ്റ് ചെയ്തു.
സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ ഗവേഷകനെന്നാണ് ഹൂഗര്‍ബീറ്റ്‌സ് ട്വിറ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂമിയുടെ ചലനവുമായി ബന്ധപ്പെട്ട് ആകാശഗോളങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സ്ഥാപനമാണിത്
Comments