ന്യൂഡൽഹി : അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസ് ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ജയിംസിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. കേസിലെ പരമാവധി ശിക്ഷയുടെ പകുതിയും അനുഭവിച്ച് കഴിഞ്ഞതിനാൽ ജാമ്യം അനുവദിക്കണമെന്ന ജയിംസിന്റെ വാദമാണ് സുപ്രീംകോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
എന്നാൽ, ജാമ്യത്തിനായുള്ള കൂടുതൽ മാർഗ്ഗങ്ങൾ ജയിംസിന് സ്വീകരിക്കാമെന്നും വിധി പ്രസ്താവനയിൽ ബഞ്ച് വ്യക്തമാക്കി. സിആർപിസിയുടെ 436എ വകുപ്പ് പ്രകാരമാണ് ജയിംസ് ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ ലഭിച്ചിരിക്കുന്ന ശിക്ഷയുടെ പകുതി പൂർത്തിയാക്കിയാൽ ജാമ്യത്തിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ നിന്ന് 12 വിവിഐപി ഹെലികോപ്റ്ററുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് 3,600 കോടി രൂപയുടെ അഴിമതി നടന്നിരുന്നു. സംഭവത്തിൽ മുഖ്യപ്രതി രാജീവ് സക്‌സേന ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേൽ ജയിംസ് എന്നിവർക്ക് ശിക്ഷ ലഭിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
Comments