ന്യൂഡൽഹി: ഭാരതത്തെ ‘ദോസ്ത്’എന്ന് വിശേഷിപ്പിച്ച് തുർക്കി. തുർക്കിയെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തെ തുടർന്ന് ഇന്ത്യ നൽകിയ സഹായങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരാത് സുനേലാണ് ടിറ്റ്വറിൽ ഇന്ത്യയെ ‘ദോസ്ത്’ എന്ന് വിശേഷിപ്പിച്ചത്. ഭൂകമ്പത്തെ തുടർന്ന് തുർക്കിയ്‌ക്ക് കനത്ത നാശനഷ്ടമാണുണ്ടായത്.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ത്യയിലെ തുർക്കി എംബസിയിലെത്തി മെഡിക്കൽ സഹായം വാഗ്ദാനം ചെയ്തിരുന്നു. തുർക്കിയ്‌ക്ക് സാധ്യമായ സഹായം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേന തുർക്കിയിലേക്ക് യാത്ര തിരിച്ചു. ഈ സഹായങ്ങളെ വിലയിരുത്തിയാണ് തുർക്കി അംബാസഡർ ഇന്ത്യയെ ദോസ്ത് എന്ന് വിശേഷിപ്പിച്ചത്.
രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 100 പേരടങ്ങുന്ന 2 സംഘം തുർക്കിയിലേക്ക് തിരിച്ചിട്ടുണ്ട്. മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ട്. ദുരിതബാധിതർക്കുള്ള മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയും അയക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
Comments