തിരുവനന്തപുരം : ലക്ഷങ്ങൾ ചെലവിട്ട് സ്വകാര്യ റിസോർട്ടിൽ താമസിച്ച സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് എ. ജയശങ്കർ . രണ്ടു വർഷത്തോളമായി ചിന്ത, കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ താമസമെന്നാണു പുതിയ വിവാദം. അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതിയും നൽകി.
എന്നാൽ അമ്മയുടെ ആയുർവേദ ചികിത്സയ്‌ക്കു വേണ്ടിയാണു റിസോർട്ടിലെ 3 ബെഡ് റൂം അപ്പാർട്മെന്റിൽ താമസിച്ചതെന്നാണ് ചിന്ത ജെറോം പറഞ്ഞത് . ചികിത്സയ്‌ക്കു ശേഷം മാസങ്ങൾക്കു മുൻപ് സ്വന്തം വീട്ടിലേക്കു താമസം മാറിയെന്നും പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ കുറിപ്പ് .
ലളിത ജീവിതം, ഉയർന്ന ചിന്ത എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് . ‘ അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്. അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ പാർട്ടി കോടതിയിൽ കേസ് കൊടുക്കും.‘ ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്റൂം അപ്പാർട്മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയുമാണെന്ന് യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു . ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഈ തുക എവിടെനിന്നു നൽകിയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട് .
Comments