തിരുവനന്തപുരം : താമസം പോലുളള തീര്‍ത്തും സ്വകാര്യമായ കാര്യങ്ങള്‍ പരസ്യമാക്കുന്നതില്‍ പ്രയാസമുണ്ടെന്ന് യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. എത്ര നാളുകളായി തനിക്കെതിരെ ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ വരുന്നു. പി.എച്ച്.ഡിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ വസ്തുതാപരമായ പിഴവ് വന്നെന്ന് താന്‍ സമ്മതിച്ചിട്ടുണ്ട്. ബാക്കിയെല്ലാം ഊഹാപോഹങ്ങളാണ്. അമ്മയുടെ അസുഖം, ഞങ്ങളുടെ താമസം പോലുളള തീര്‍ത്തും സ്വകാര്യമായ കാര്യങ്ങള്‍ കൂടി പൊതുസമൂഹത്തിന് മുന്നില്‍ വലിച്ചിഴയ്‌ക്കുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്ന് ചിന്താ ജെറോം ആവശ്യപ്പെട്ടു.
“അമ്മയും ഞാനും മാത്രമാണ് വീട്ടിലുള്ളത്. കൊറോണ സമയത്ത് അമ്മയ്‌ക്ക് സ്ട്രോക്ക് വന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ആദ്യം ചികിത്സ. അറ്റാച്ച്ഡ് ബാത്ത് റൂം ആവശ്യമായ സാഹചര്യത്തില്‍ വീട് പുതുക്കി പണിയാന്‍ തീരുമാനിച്ചു. അമ്മയ്‌ക്ക് ആയുര്‍വേദ ചികിത്സയും തീരുമാനിച്ചു. ഞാന്‍ വിദേശത്ത് പോയപ്പോഴൊക്കെ അമ്മ താമസിച്ചിരുന്നത് കൃഷ്ണപുരം ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിലാണ്. അവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ താഴത്തെ നിലയില്‍ ഒഴിവുണ്ടെന്ന് അറിഞ്ഞപ്പോള്‍ അങ്ങോട്ടേക്ക് മാറുകയായിരുന്നു. ഡോ.ഗീതയുടെ പരിചരണം ലഭിക്കുമെന്നതായിരുന്നു പ്രധാനം. ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണ് ഈ വാടക നല്‍കിയിരുന്നത്. അമ്മയും ഞാനും മാറി മാറിയാണ് ഇത് നല്‍കിയിരുന്നത്. സഹായത്തിനായി ആദ്യം രണ്ട് പേരുണ്ടായിരുന്നു. 20000 രൂപയാണ് മാസവാടക. കൊറോണയുടെ സാഹചര്യത്തില്‍ വീടുപണി നീണ്ടുപോയി. അമ്മയുടെ അസുഖം, ഞങ്ങളുടെ താമസം പോലുളള തീര്‍ത്തും സ്വകാര്യമായ കാര്യങ്ങള്‍ പരസ്യമാക്കുന്നതില്‍ പ്രയാസമുണ്ട്”.
താമസിച്ചിരുന്ന കൊല്ലത്തെ റിസോര്‍ട്ടിന് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങളുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments