മലപ്പുറം: പെരിന്തൽമണ്ണയിലെ വാടക വീട്ടിൽ ജനിച്ച യുവാവിന്റെ ജനന സർട്ടിഫിക്കറ്റിൽ ജനനസ്ഥലം ലണ്ടൻ. ഇതുവരെ വിദേശത്ത് പോകാത്ത മാതാപിതാക്കളുടെ മകനാണ് വിചിത്രമായ ജനന സർട്ടിഫിക്കറ്റ് മലപ്പുറം മുൻസിപ്പാലിറ്റി നൽകിയത്. സർട്ടിഫിക്കറ്റിൽ തിരുത്തൽ ഉന്നയിച്ചപ്പോൾ സാങ്കേതിക പ്രശ്‌നം പറഞ്ഞ് തടസ്സം നിൽക്കുകയാണ് മുൻസിപ്പാലിറ്റി.
നിലവിൽ ഖത്തറിൽ ജോലിചെയ്യുന്ന എം ഡി റോണി എന്ന യുവാവിനാണ് ജനനസ്ഥലം ലണ്ടൻ എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിച്ചത്. അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനായാണ് സർട്ടിഫിക്കറ്റിനായി യുവാവ് അപേക്ഷിച്ചത്. ജനിച്ച വർഷം 01-01-1985 ആണെന്നും രജിസ്‌ട്രേഷൻ നടത്തിയത് 1988- ൽ ആണെന്നും സർട്ടിഫിക്കറ്റ് പറയുന്നു. എന്നാൽ മാതാപിതാക്കളുടെ മേൽവിലാസം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
മുപ്പത്തിയെട്ട് വർഷം മുൻപ് വാടക വീട്ടിലാണ് മകനെ പ്രസവിച്ചതെന്ന് അമ്മ രമാദേവി എന്ന സോണി ഡാനിയൽ പറയുന്നു. ലണ്ടനിൽ പ്രസവിച്ചെന്ന് അധികൃതർ പറയുന്ന ഇവർ 2023- ജനുവരിയിലാണ് പാസ്‌പോർട്ട് എടുത്തത്. പാസ്‌പോർട്ട് പോലും ഹാജരാക്കാതെ എങ്ങനെയാണ് ജനനസ്ഥലം ലണ്ടൻ എന്ന പേരിൽ രജിസ്റ്റർ ചെയ്യുകയെന്ന് സോണി ചോദിക്കുന്നു.
എന്നാൽ അപേക്ഷകർ സമർപ്പിച്ച വിവരങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നാണ് മുൻസിപ്പാലിറ്റി അധികൃതർ പറയുന്നത്. അമ്മയുടെ പേരിൽ വന്ന മാറ്റം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
Comments