ഗുവാഹട്ടി : കശ്മീരിൽ മുൻപ് ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ സഹിക്കേണ്ടി വന്ന യാതനകളെ പറ്റി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ . ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും, ഇന്ന് താഴ്വരയിൽ അത്തരമൊരു അവസ്ഥയില്ലെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു .
അസമിലെ ഗുവാഹട്ടിയിൽ നടന്ന ആദ്യ വൈ 20 ഉച്ചകോടിയിൽ പങ്കെടുക്കവേയാണ് തനിക്ക് കശ്മീരിലുണ്ടായ അനുഭവങ്ങൾ അദ്ദേഹം പങ്ക് വച്ചത് . താൻ ബിജെപി യുവമോർച്ച അധ്യക്ഷനായിരിക്കുമ്പോൾ കൊൽക്കത്തയിൽ നിന്ന് കശ്മീരിലേക്ക് യാത്ര നടത്തിയിരുന്നു .താഴ്വരയിൽ ദേശീയ പതാക ഉയർത്താൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ടു . എന്നാൽ ഇന്ന് കശ്മീരിൽ അത്തരം നിയന്ത്രണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഹർഘർ തിരംഗ എന്ന ക്യാമ്പെയ്നിലൂടെ കശ്മീരിലെ ഓരോ വീട്ടിലും പതാക ഉയർത്തുന്നത് കാണാൻ കഴിഞ്ഞു. ഇന്ന് യുവത്വമാണ് രാജ്യത്തെ വിജയത്തിലേക്ക് നയിക്കുന്ന എഞ്ചിൻ. ഇന്ത്യൻ സമ്പദ്വ്യവസ്ഥ ലോകത്തിലെ തന്നെ ശക്തമായ സമ്പദ്വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്തേക്ക് വളർന്നു. ലോകത്തെവിടെയും യുവാക്കൾ നയിക്കുന്ന വികസനത്തിന് നവീകരണവും സംരംഭകത്വവും പ്രശ്നപരിഹാരവും അടിസ്ഥാനശിലയായിരിക്കുമെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments