കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി യുഎൻ ജനറൽ സെക്രട്ടറി അന്റണിയോ ഗുട്ടറസ്. താലിബാൻ ചുമത്തിയ നിയന്ത്രണങ്ങളിൽ സ്ത്രീകൾ പൊറുതിമുട്ടുകയാണെന്നും വിദ്യാഭ്യാസ ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അടിസ്ഥാന അവകാശങ്ങൾ താലിബാൻ ഭരണകൂടം ചവിട്ടിമെതിക്കുകയാണന്നും ഗുട്ടറസ് പറഞ്ഞു. സ്വന്തം നാട്ടിൽ അഭയാർത്ഥികളായി അവർക്ക് ജീവിക്കേണ്ടിവരുന്നത് വളരെ പരിതാപകതരമായ കാര്യമാണെന്നും അദ്ദേഹം വിമർശിച്ചു.
സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് അഫ്ഗാൻ ഭരണകൂടം മുന്നോട്ടുപോകുന്നതെന്നാണ് താലിബാൻ നൽകുന്ന വിശദീകരണം.ഇസ്ലാം മതത്തിലുള്ള സ്ത്രീകളുടെ അവകാശ സംരക്ഷണമാണ് തങ്ങൾ നടത്തുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇത് തിരിച്ചറിയണമെന്നുമാണ് താലിബാൻ വക്താവ് സാബിയുള്ള മുജാഹിദിന്റെ ന്യായീകരണം.
താലിബാൻ ഭരണത്തിലേറിയത് മുതൽ സ്ത്രീകളുടെ അവകാശങ്ങൡലുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. അധികാരത്തിലേറിയപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തിനും കുട്ടികളുടെ അവകാശങ്ങൾക്കും ആകും മുൻഗണനയെന്ന് പറഞ്ഞിരുന്നെങ്കിലും വാഗ്ദാനങ്ങൾ കാറ്റിൽ പറത്തുന്ന നിലപാടാണ് താലിബാൻ പിന്നീട് സ്വീകരിച്ചത്. സ്ത്രീകളെ സർവകലാശാലകളിൽ നിന്നും എൻജിഒകളിൽ നിന്നും താലിബാൻ വിലക്കിയിരുന്നു. വിദ്യാലയങ്ങളിൽ പെൺകുട്ടികളെ പുറത്താക്കുകയും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെയാണ് യുഎൻ സെക്രട്ടറി ജനറൽ രംഗത്തുവന്നത്.
Comments