ഇസ്താംബുൾ: ഭൂകമ്പത്തിൽ തുർക്കിയിൽ ഒരു ഇന്ത്യൻ പൗരനെ കാണാതായതായി റിപ്പോർട്ട്. ബിസിനസ് ആവശ്യത്തിനായി ബെംഗളുരൂ സ്വദേശിയെയാണ് കാണാതായത്. ഭൂകമ്പ ബാധിത മേഖലയിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവർ സുരക്ഷിതരാണെന്നും അവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. തുർക്കിയിൽ മാത്രം 3000 ഇന്ത്യക്കാരാണ് നിലവിലുള്ളത്.
ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി 15,000ൽ അധികം പേർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. നിലവധിപേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മഞ്ഞ് വീഴ്ചയും റോഡുകൾ തകർന്നതും രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.
നിലവിൽ ഇന്ത്യയിൽ നിന്നുള്ള ആറ് രക്ഷാദൗത്യ സംഘങ്ങളാണ് തുർക്കിയിലും സിറിയയിലും എത്തിയിരിക്കുന്നത്. 140 ടൺ അവശ്യ വസ്തുക്കളും വ്യോമ സേന വിമാനങ്ങളിൽ ദുരിത ബാധിത മേഖലയിൽ എത്തിച്ചു. തുർക്കിയിൽ മാത്രം 250 വിദഗ്ധ പരിശീലനം ലഭിച്ച സേന, ദുരന്ത നിവാരണ സേന അംഗങ്ങളാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള താത്കാലിക ആശുപത്രികളും ഇന്ത്യൻ സംഘം തുർക്കിയിൽ ഇതിനോടകം നിർമ്മിച്ചിച്ച് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.
ഓപ്പറേഷൻ ദോസ്ത് എന്നാണ് തുർക്കിയിലെ ഇന്ത്യൻ രക്ഷാ ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഉദാഹരണമാണ് ഓപ്പറേഷൻ ദോസ്ത് എന്ന് ഇന്ത്യയിലെ തുർക്കി അംബാസിഡർ ഫിറാത്ത് സുനൽ പ്രതികരിച്ചിരുന്നു.
Comments