കണ്ണൂർ: ഗർഭിണിയടക്കം രണ്ട് പേരുടെ മരണത്തിനിടയാക്കിയ കാറിന് തീപിടിക്കാൻ കാരണമായത് ഷോർട്ട് സർക്യൂട്ട്. കാറിൽ ഉണ്ടായിരുന്ന പെർഫ്യൂമും സാനിറ്റൈസറും തീ ആളിപടരാൻ ഇടയാക്കിയതായും അന്വേഷണ സംഘം കണ്ടെത്തി. കണ്ണൂർ ആർടിഒ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അപകടത്തെ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്.
കാറിന്റെ ഡാഷ് ബോർഡിൽ നിന്നാണ് തീ എന്ന് ആദ്യ പരിശോധനയിൽ തന്നെ കണ്ടെത്തിയിരുന്നു. അതേസമയം, ബോണറ്റിലേക്കോ പെട്രോൾ ടാങ്കിലേക്കോ തീ പടർന്നിരുന്നില്ല. സ്പീക്കറും ക്യാമറയുമാണ് അഗ്നിക്കിരയായ കാറിൽ അധികമായി ഘടിപ്പിച്ചിരുന്നത്. പ്രജിത്തിന്റെയും റീഷയുടെയും മരണകാരണം ശരീരത്തിനേറ്റ പൊള്ളലാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
അപകടത്തിൽപ്പെട്ട കാറിൽ നിന്നും കണ്ടെടുത്ത മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലത്തിന് കാത്തിരിക്കുകയാണ് അന്വേഷണസംഘം. സാങ്കേതിക വിദഗ്ദരുടെ സംഘം കഴിഞ്ഞ ദിവസവും കാറിൽ പരിശോധന നടത്തിയിരുന്നു. ആർ.ടി.ഒ. ഇ.എസ്.ഉണ്ണികൃഷ്ണൻ, എം.വി.ഐ.മാരായ പി.വി.ബിജു, ജഗൻലാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രസവവേദനയെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് കുറ്റിയാട്ടൂർ ഉരുവച്ചാലിലെ കെ.കെ. റീഷ (26), ഭർത്താവ് ടി വി പ്രജിത്ത് (35) എന്നിവർ അപകടത്തിൽ മരിച്ചത്. അപകടത്തിന് പിന്നാലെ കാറിൽ പെട്രോൾ കുപ്പികൾ സൂക്ഷിച്ചിരുന്നതായി പ്രചരണമുണ്ടായിരുന്നു. എന്നാൽ കാറിൽ നിന്ന് ഇത്തരം വസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്ന് ഫോറൻസിക്ക് അധികൃതർ വ്യക്തമാക്കിയിരുന്നു. കാറിൽ രണ്ട് കുപ്പി കുടിവെള്ളമാണ് ഉണ്ടായിരുന്നതെന്ന് മരിച്ച റീഷയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.
Comments