കൊല്ലം: കൊല്ലം കളക്ട്രേറ്റിൽ ഏഴിടങ്ങളിൽ ബോംബ് വെച്ചതായി ഭീഷണിക്കത്ത് എഴുതിയ സംഭവത്തിൽ അമ്മയും മകനും അറസ്റ്റിൽ. മതിലിൽ സ്വദേശി ഷാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ തിരച്ചിലിൽ സമാന രീതിയിൽ നിരവധി ഭീഷണി കത്തും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
അടുത്തിടെയാണ് കളക്ട്രേറ്റിൽ ഏഴിടത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഭീഷണിക്കത്ത് ലഭിക്കുന്നത്. തുടർന്ന് പോലീസ് കേസെടുത്ത്് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏഴ് മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ,ഹാർഡ് ഡിസ്ക് എന്നിവ കണ്ടെത്തിയത്. നിരവധി ഭീഷണി കത്തുകളും ഇയാൾ തയ്യാറാക്കി വെച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
മകൻ ഇത്തരത്തിൽ ഭീഷണി കത്ത് അയക്കുന്നത് സംബന്ധിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. കൊച്ചുത്രേസ്യയുടെ മൊബൈൽ ഫോണിൽ നിന്നും കളക്ട്രേറ്റിലേക്ക് അയച്ച കത്തിന്റെ ഫോട്ടോ പൊലീസ് കണ്ടെടുത്തു. 2016 ജൂൺ 15-ന് കലക്ട്രേറ്റിൽ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്തിനെക്കുറിച്ച് പോലീസ് ഊർജിതമായി അന്വേഷണം നടത്തിയത്.
Comments