മുംബൈ: താനെയിലെ കോപ്രി മേൽപ്പാലം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉദ്ഘാടനം ചെയ്തു. ഇന്ന് ഉച്ചയോടെയാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഏകനാഥ് ഷിൻഡെയുടെ ജന്മദിനത്തിൽ തന്നെയാണ് കോപ്രി മേൽപ്പാലം തുറന്നുകൊടുത്തത് എന്നതാണ് ശ്രദ്ധേയം.
മേൽപ്പാലം പൂർത്തിയായതോടു കൂടി ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്നും കാൽനട യാത്രക്കാർക്ക് ഹൈവേ മുറിച്ചുകടക്കാൻ ഇത് സഹായകമാകുമെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
1965ൽ നിർമ്മിച്ച പാലത്തിന്റെ വീതി കൂട്ടുന്ന ജോലികൾ കോൺഗ്രസ്-എൻസിപി സർക്കാരിന്റെ കീഴിൽ പലതവണ വൈകിയിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി പൊതുമരാമത്ത് വകുപ്പ്, മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുൾപ്പെടെ നിരവധി ഏജൻസികൾക്ക് ജോലി ഏൽപ്പിച്ചു.
തുടർന്ന് ഗതാഗതക്കുരുക്ക് കുറയ്ക്കാനായി മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റി ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ കോപ്രി മേൽപ്പാലത്തിന്റെ വീതികൂട്ടൽ ഏറ്റെടുത്തു. നിലവിലുള്ള 2+2 ലെയ്നുള്ള പാലം 4+4 ലെയ്നായി വികസിപ്പിച്ചത് എക്സ്പ്രസ് വേയിലെ ചെറുതുമായ വാഹനങ്ങൾക്ക് ഗുണം ചെയ്യുമെന്നും ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നും അധികൃതർ പറയുന്നു.
258 കോടി രൂപ ചെലവിലാണ് കോപ്രി മേൽപ്പാലം പുനർനിർമ്മിച്ചത്. ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലൂടെ താനെയ്ക്കും മുംബൈയ്ക്കും ഇടയിലുള്ള ഒരു സുപ്രധാന ലിങ്കാണ് കോപ്രി പാലം. മുംബൈയിൽ നിന്ന് താനെ, നാസിക്, ഗുജറാത്ത്, പൂനെ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹന യാത്രികർക്കും ഈ പാലം ആശ്വാസമാകും
Comments