ഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നന്ദി പ്രമേയ ചർച്ചയിലായിരുന്നു പ്രതിപക്ഷം ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ മുനയൊടിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം. കേന്ദ്ര സർക്കാരിനെ ചിലർ വിമർശിക്കുന്നത് അവരുടെ നിരാശയിൽ നിന്നാണ്. കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി പടുത്തുയർത്തിയെന്നും യുപിഎ ഭരണകാലത്തേത് പോലെ രാജ്യത്തെ ജനങ്ങൾ ഒരുകാലത്തും നരകിച്ചിട്ടില്ലെന്നും നരേന്ദ്രമോദി തുറന്നിടിച്ചു. ബഹളം സൃഷ്ടിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം മുടക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഉറച്ച ശബ്ദത്തിൽ തക്കതായ മറുപടി നൽകിയ ശേഷമാണ് നരേന്ദ്രമോദി പ്രസംഗം അവസാനിപ്പിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചതോടെ സഭയിൽ ‘മോദി, മോദി’ എന്ന വിളികളും ഉയർന്നു.
‘യുപിഎ ഭരണകാലത്തേത് പോലെ രാജ്യത്ത് ജനം ഒരിക്കലും നരകിച്ചിട്ടില്ല. ഗാന്ധി കുടുംബവും, കോൺഗ്രസും ചേർന്ന് രാജ്യത്തെ തകർത്തു. ജനങ്ങളെ അവർ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. രാജ്യത്തിന്റെ അവസരങ്ങളെയെല്ലാം കോൺഗ്രസ് പ്രതിസന്ധികളാക്കി മാറ്റി. കോൺഗ്രസിന്റെ താൽപ്പര്യങ്ങൾ മറ്റ് പലതുമായിരുന്നു. കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി പടുത്തുയർത്തി. പ്രശ്നങ്ങളിൽ നിന്നും ഒരിക്കലും ബിജെപി ഒളിച്ചോടിയിട്ടില്ല. കോൺഗ്രസിന്റെ താൽപ്പര്യം വെറും ഫോട്ടോഷൂട്ടിൽ മാത്രം ഒതുങ്ങി. ഇപ്പോൾ സൃഷ്ടിക്കുന്ന ബഹളത്തിന്റെ കാരണമെന്തെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിന്റെ അക്കൗണ്ടുകൾ എല്ലാം ബിജെപി പൂട്ടിക്കെട്ടിയതിന്റെ വിഷമം കൊണ്ടാണ് ബഹളം’.
‘ഖാർഗെയുടെ തട്ടകത്തിൽ ഞാൻ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹം കാണിക്കുന്നത്. കലബുർഗിയിൽ മാത്രം 8 ലക്ഷം ജൻധൻ അക്കൗണ്ടുകളാണ് തുറന്നത്. ഇതെല്ലാം കണ്ടിട്ട് കോൺഗ്രസ് കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. ജനം നിങ്ങളെ തള്ളിക്കഴിഞ്ഞു. കലബുർഗിയെ ബിജെപി നവീകരിച്ചു. വികസനമെന്താണെന്ന് കൽബുർഗി അറിയുന്നത് ഇപ്പോഴാണ്. ദാരിദ്ര്യം മാറ്റും എന്നത് കോൺഗ്രസിന് വെറും മുദ്രാവാക്യം മാത്രമായിരുന്നു. തട്ടിപ്പ് കൊണ്ടൊന്നും കാര്യമില്ല. നന്നായി വിയർപ്പൊഴുക്കണമായിരുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്തു. നിങ്ങൾ കയ്യും കെട്ടി വെറുതെ ഇരുന്നു’.
‘കഠിനാധ്വാനത്തിലൂടെയാണ് രാജ്യത്തെ ജനങ്ങളുടെ വിശ്വാസം സർക്കാർ നേടിയെടുത്തത്. ഈ സർക്കാരിന്റെ പ്രഥമ പരിഗണന രാജ്യതാൽപര്യമാണ്. കോൺഗ്രസിന്റെ പ്രഥമ പരിപരിഗണനയാകട്ടെ ഒരു കുടുംബവും. ജനസേവനമാണ് യഥാർത്ഥ മതേതരത്വം എന്ന് കോൺഗ്രസ് മനസ്സിലാക്കണം. രാഷ്ടീയ താൽപര്യത്തിനായി ജനങ്ങളെ പറ്റിക്കുന്ന പരിപാടി ബിജെപിക്കില്ല. രാജ്യം കോൺഗ്രസിനെ വീണ്ടും വീണ്ടും തള്ളിക്കളയുന്നതും അതുകൊണ്ടു തന്നെ. കോൺഗ്രസ് ഭരണ കാലത്ത് വനവാസികൾ ഭീതിയിലാണ് കഴിഞ്ഞിരുന്നത്. വർഷങ്ങളായി കോൺഗ്രസ് അവരെ തഴഞ്ഞു. കർഷകരെ കോൺഗ്രസ് ചൂഷണം ചെയ്തു. എന്നാൽ ഈ സർക്കാർ കർഷകരെ സാമ്പത്തികമായി ശാക്തീകരിച്ചു. വനവാസി സമൂഹത്തെ ഒപ്പം ചേർത്തു പിടിച്ചു. അതുകൊണ്ട് കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നതു കൊണ്ടൊന്നും നിങ്ങൾക്ക് സർക്കാരിനെ തകർക്കാൻ കഴിയില്ല. നിങ്ങൾ എറിയുന്ന ഓരോ ചെളിയിലും താമര വിരിയും’ എന്ന് നരേന്ദ്രമോദി പറഞ്ഞു.
Comments