ഷിംല: ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ഗാഗ്രെറ്റ് സബ് ഡിവിഷനിലെ ചേരിയിൽ ഇന്നലെ അർദ്ധരാത്രിയുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികൾ വെന്ത് മരിച്ചു.
നാല് പേരിൽ മൂന്ന് പേർ ബിഹാർ സ്വദേശികളായ സഹോദരങ്ങളാണ്. ഉന ജില്ലയിലെ ബാനെ ഡി ഹാട്ടി ചേരിയിൽ താൽക്കാലിക അഭയകേന്ദ്രത്തിൽ താമസിക്കുകയായിരുന്നു സഹോദരങ്ങൾ. ബീഹാറിലെ ദർഭംഗയിലെ ബെഹ്റ ജില്ലക്കാരായ നീതു കുമാരി (14), ഭോലു കുമാർ (7), ശിവം (6), ദർഭംഗയിലെ പൗരി ദഖ്റാം ജില്ലയിൽ നിന്നുള്ള സോനു കുമാർ (17) എന്നിവരാണ് മരിച്ചത്. താത്കാലിക വാസകേന്ദ്രത്തിന് തീപിടിച്ചതോടെ മുറിയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും കത്തി
ചാമ്പലായി.
അഗ്നിശമന സേനയും പോലീസും ഉടനെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. ബിഹാർ ആസ്ഥാനമായുള്ള ഭദേശ്വർ ദാസിന്റെയും രമേഷ് ദാസിന്റെയും വസതിയിൽ വ്യാഴാഴ്ച്ച അർദ്ധരാത്രി 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇതിൽ രണ്ട് കൗമാരക്കാർക്കും രണ്ട് കുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടതായി എസ്എച്ച്ഒ ആശിഷ് പതാനിയ പറഞ്ഞു.
സംഭവത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. കുട്ടികളുടെ ദാരുണാന്ത്യത്തിൽ സംസ്ഥാന ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിയും അനുശോചനം രേഖപ്പെടുത്തി.
Comments