ദിസ്പൂർ : അസമിലെ ടിൻസുകിയയിൽ നടന്ന ഏറ്റമുട്ടലിൽ ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം. നിരോധിത തീവ്രവാദ സംഘടനയായ യുഎൽഎഫ്എഐ ഭീകരനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അസം സംഘത്തിൽപ്പെട്ട ഉത്തം ലഹോൻ എന്ന ഭീകരനെയാണ് സുരക്ഷാ സൈന്യം വധിച്ചത്.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്താനായിരുന്നു തീവ്രവാദികൾ പദ്ധതിയിട്ടിരുന്നത്. ഏറ്റുമുട്ടൽ നടന്നപ്പോൾ നേരം ഇരുട്ടിയതിനാൽ പ്രദേശത്ത് നിന്ന് മറ്റു ഭീകരർ കടന്നു കളഞ്ഞുവെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ടിൻസുകിയ ജില്ലാ പോലീസ് സൂപ്രണ്ട് ഗൗരവ് അഭിജിത് ദിലീപ് പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് റൈഫിൾ, ഗ്രനേഡുകൾ, ഐഇഡി സാമഗ്രികൾ, മറ്റ് യുദ്ധവസ്തുക്കൾ എന്നിവയാണ് പോലീസ് കണ്ടെടുത്തത്.
മാർഗരിറ്റ, ലേഖാപരി പോലീസ് സ്റ്റേഷൻ പരിധിയിൽ തീവ്രവാദ സംഘടനയുടെ സാന്നിധ്യമുണ്ട് എന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേനയുടെയും പൊലീസിന്റെയും സംയുക്ത സംഘം പ്രദേശം വളഞ്ഞത്. ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോകാനും ഭീകരർ പദ്ധതിയിട്ടിരുന്നതായി അസം പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
Comments