ലക്നൗ: ഉത്തർപ്രദേശിൽ ആഗോള ഉച്ചകോടി 2023 ന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരും പ്രമുഖ വ്യവസായികളും പങ്കെടുക്കും. ഈ ഉച്ചകോടി വ്യാവസായിക പുരോഗതിക്കാണ് പ്രാധാന്യം നൽകുന്നത്. കൂടാതെ ഗ്ലോബൽ ട്രേഡ് ഷോയുടെ ഉദ്ഘാടനവും ഇൻവെസ്റ്റ് യുപി 2.0 ലോഞ്ചിംഗും പ്രധാനമന്ത്രി നിർവഹിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഉത്തർപ്രദേശിലെ വാണിജ്യ വ്യാവസായിക മേഖലയിൽ കൂടുതൽ പങ്കാളികളെ കണ്ടെത്തുക, വ്യവസായ പ്രമുഖർ, ശാസ്ത്രഞ്ജർ, നയതന്ത്രഞ്ജർ എന്നിവരെ ഒരുമിച്ച് കൊണ്ട് വരുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറാനുള്ള പദ്ധതിയാണ് സംസ്ഥാനത്തിന്റേത്. നിലവിൽ വിവിധ മേഖലകളിലായി 25 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളാണ് സംസ്ഥാനം ആകർഷിച്ചിരിക്കുന്നത്.
ഉച്ചകോടിയിൽ യുഎഇ, ഫ്രാൻസ്, സിംഗപ്പൂർ, യുകെ, കാനഡ, ജപ്പാൻ ഉൾപ്പെടെയുളള രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളുടെ സാന്നിധ്യമുണ്ടാകും. യുഎഇ വിദേശ കാര്യ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, രാജ്യാന്തര വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, യുഎഇ ചേംബർ പ്രസിഡൻ്റ് അബ്ദുല്ല അൽ മസ്റൂയി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, അബുദാബി സാമ്പത്തിക വകുപ്പ് ഡയറക്ടർ ഖാലിദ് മുബാറക്, അനെക്സ് ഇൻവെസ്റ്റ്മെന്റ്സ് ചെയർമാൻ അഹമ്മദ് നാസർ അൽ നുവൈസ്, ബുർജീൽ ഹോൾഡിങ് ചെയർമാൻ ഡോ. വി.പി. ഷംസീർ ഉൾപ്പെടെ വ്യവസായികളുടെ വൻസംഘമാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. യുഎഇ മന്ത്രിമാരും വ്യവസായികളും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
ഉത്തർ പ്രദേശിലെ വ്യവസായ അനുകൂല സാഹചര്യവും മുൻ വർഷങ്ങളിൽ നടത്തിയ നിക്ഷേപക ഉച്ചകോടി വൻ വിജയമായതിനാലാണ് ഇത്തവണ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
Comments