മലപ്പുറം : ആറാം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 37.5 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മലപ്പുറം ജില്ലയിലെ മദ്രസ അധ്യാപകനായ മഞ്ചേരി എളങ്കൂര്‍ ചെറുകുളം കിഴക്കുപറമ്പില്‍ സുലൈമാനെ (56)യാണ് പോക്സോ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 37.5 വര്‍ഷം കഠിന തടവും 80000 രൂപ പിഴയുമാണ് തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സി ആര് ദിനേഷ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ 34 മാസം കഠിന തടവ് അധികമായി അനുഭവിക്കണം. പിഴ അടച്ചാല്‍ 70000 രൂപ കേസിലെ ഇരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി. 2015 ഏപ്രില്‍ മാസമാണ് കേസിന് സംഭവം . പള്ളിയിലെ ഒരു മുറിയില്‍ വെച്ച് മദ്രസ അധ്യാപകനായ പ്രതി പതിനാലുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് കല്പകഞ്ചേരി പോലീസില്‍ പരാതി നല്കി. അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
Comments