വാഷിംഗ്ടൺ: ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകം വെടിവെച്ചിട്ട് അമേരിക്ക. പടിഞ്ഞാറൻ സംസ്ഥാനമായ അലാസ്കയ്ക്ക് മുകളിലാണ് കാറിന്റെ വലിപ്പത്തിലുള്ള പേടകം പ്രത്യക്ഷപ്പെട്ടത്. മണിക്കൂർ നിരീക്ഷിച്ച ശേഷം പ്രസിഡന്റിന്റെ ഉത്തരവിനെ തുടർന്നാണ് യുദ്ധവിമാനത്തിൽ നിന്നും പേടകത്തിലേക്ക് വെടിയുതിർത്തത്. സംഭവത്തിൽ പെന്റഗൺ അന്വേഷണത്തിന് ഉത്തരവിട്ടു.
പേടകം അമേരിക്കൻ സമുദ്രാതിർത്തിയിൽ പതിച്ചതായും പരിശോധന നടക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. പേടകത്തെക്കുറിച്ച് മറ്റൊന്നും വ്യക്തമല്ല. ആരുടേതാണെന്നും അറിയാൻ സാധിച്ചിട്ടില്ല. പേടകത്തിൽ മനുഷ്യ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വെടിവെച്ചിട്ടതെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
ഫെബ്രുവരി നാലിന് അമേരിക്കൻ ആകാശത്ത് പ്രത്യക്ഷപ്പെട്ട ചൈനീസ് നിർമ്മിത കൂറ്റൻ ബലൂണിനെ അമേരിക്ക തകർത്തിരുന്നു. ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് ബലൂൺ കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണെന്ന് അവകാശപ്പെട്ട് ചെന രംഗത്തുവന്നിരുന്നു. എന്നാൽ ചൈനീസ് ന്യായീകരണം വകവെയ്ക്കാതെ അമേരിക്ക ബലൂൺ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തകർക്കുകയായിരുന്നു.
ബലൂൺ തകർത്തതിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന് ചൈന അറിയിച്ചു. ബലൂണിനെ ചൊല്ലി ഇരുരാജ്യങ്ങളും കൊമ്പുകോർക്കുന്ന അവസരത്തിലാണ് പേടകം കണ്ടെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Comments