ലണ്ടൻ: ഇന്ത്യൻ വിദ്യാർഥികളെ കൊണ്ട് അടിമപ്പണി ചെയ്യിച്ച അഞ്ച് മലയാളികൾ ലണ്ടനിൽ അറസ്റ്റിൽ. അമ്പതോളം വിദ്യാർഥികൾക്കാണ് നോർത്ത് വെയിൽസിലെ കെയർ ഹോമുകളികളിൽ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യേണ്ടി വന്നത്. കെയർ ഹോമുകളിൽ ജോലിക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മാത്യു ഐസക് (32), ജിനു ചെറിയാൻ(30), എൽദോസ് ചെറിയാൻ(25), എൽദോസ് കുര്യച്ചൻ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്. മനുഷ്യകടത്ത് ഉൾപ്പടെയുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന സൂചന.
തൊഴിൽ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഗാങ്മാസ്റ്റേഴ്സ് ആൻഡ് ലേബർ എബ്യൂസ് അതോറിറ്റിയാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. അടിമപ്പണി ചെയ്തവരിൽ മലയാളികൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ശമ്പളമോ ഭക്ഷണമോ മതിയായ വിശ്രമമോ ഇല്ലാതെ ദിവസം മുഴുവൻ ജോലി ചെയ്യുകയായിരുന്നു വിദ്യാർഥികൾ. ക്രൂരമായ തൊഴിൽ ചൂഷണമാണ് ഇവിടെ അരങ്ങേറിയത് എന്നാണ് റിപ്പോർട്ട്.
മാത്യു ഐസക്കും ജിനു ചെറിയാനും അലക്സ കെയർ എന്ന റിക്രൂട്ടിംഗ് ഏജൻസി വഴിയാണ് വിദ്യാർഥികളെ യുകെയിൽ എത്തിച്ചിരുന്നത്. മേയിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിദേശ വിദ്യാർഥികളെ കൊണ്ട് അടിമപ്പണി ചെയ്യിച്ചത് ഏറെ ഗൗരവത്തൊടെയാണ് അധികൃതർ കാണുന്നത്.
ചൂഷണത്തിനിരയായ വിദ്യാർഥികൾക്ക് നിയമസഹായം നൽകാൻ ഹൈക്കമിഷൻ രംഗത്തുണ്ട്. യുകെ യിൽ പഠനത്തിനായി എത്തുന്ന വിദ്യാർഥികൾക്ക് കൗൺസലിങ്ങ് അടക്കമുള്ള സഹായത്തിന് ഹൈക്കമിഷനെ ബന്ധപ്പെടാം. ഇമെയിൽ വിലാസം [email protected]
Comments