അഗർത്തല: ഭയത്തോടെ മാത്രം ത്രിപുരയിലെ ജനങ്ങൾ കഴിഞ്ഞുകൂടിയിരുന്ന കാലഘട്ടത്തിൽ നിന്നും സംസ്ഥാനത്ത് ഇപ്പോൾ കാണുന്ന മാറ്റം കൊണ്ടുവന്നത് ബിജെപി സർക്കാരാണെന്ന് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമങ്ങളിൽ നിന്നും ഭയത്തിൽ നിന്നും ത്രിപുരയെ മുക്തമാക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ധലായ് ജില്ലയിലെ അംബാസ്സയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കോൺഗ്രസുകാരുടെയും കമ്യൂണിസ്റ്റുകാരുടെയും ദശാബ്ദങ്ങൾ നീണ്ട ഭരണം സംസ്ഥാനത്തിന്റെ വികസനത്തിന് വിലങ്ങുതടിയായിരുന്നു. ഒടുവിൽ ഇവിടെ വികസനം കൊണ്ടുവരാൻ ബിജെപി സർക്കാർ എത്തേണ്ടി വന്നു. ഇനിയൊരിക്കലും അക്രമത്തിന്റെ പേരിൽ ത്രിപുര അറിയപ്പെടുകയില്ല. കാരണം അക്രമത്തിന്റെയും ഭയത്തിന്റെയും നാടായിരുന്ന ത്രിപുരയെ അടിമുടി മാറ്റി കലാപമുക്തമാക്കാൻ ബിജെപിയുടെ ഭരണത്തിന് കഴിഞ്ഞു. ” പ്രധാനമന്ത്രി വ്യക്തമാക്കി.
നേരത്തെ ത്രിപുരയിലെ പോലീസ് സ്റ്റേഷനുകൾ സിപിഎം കേഡറിന് കീഴിലായിരുന്നു. എന്നാൽ ബിജെപി ഭരിക്കാൻ തുടങ്ങിയപ്പോൾ സംസ്ഥാനം മുഴുവനും ഭരണഘടന അനുശാസിക്കുന്ന നിയമത്തിന് കീഴിലായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇവിടെ ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ ഉതകുന്ന സാഹചര്യമുണ്ടായി. സംസ്ഥാനത്ത് സ്ത്രീശാക്തീകരണം നടപ്പിലാക്കാൻ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ഗ്രാമങ്ങളെ ബന്ധിപ്പിക്കാൻ സംസ്ഥാനത്ത് 5,000 കിലോമീറ്റർ റോഡുകൾ നിർമ്മിച്ചു. അഗർത്തലയിൽ പുതിയ വിമാനത്താവളം വന്നു. ഗ്രാമങ്ങളിലേക്ക് 4ജി കണക്ടിവിറ്റിയും ഒപ്റ്റിക്കൽ ഫൈബറും എത്തിച്ചു. ഇന്ന്, ആഗോളതലത്തിലേക്ക് ഉയരുകയാണ് ത്രിപുര. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ത്രിപുരയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ജലഗതാഗതത്തിന്റെ വികസനത്തിലാണ് ശ്രദ്ധയൂന്നുന്നതെന്നും നരേന്ദ്രമോദി അറിയിച്ചു.
ത്രിപുരയിലെ അറുപതംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. 55 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ശേഷിക്കുന്ന 5 സീറ്റുകളിൽ സഖ്യകക്ഷികളായ ഐപിഎഫ്ടി മത്സരിക്കും. കോൺഗ്രസും സിപിഎമ്മും സഖ്യം ചേർന്ന് മത്സരിക്കുമെന്നാണ് പ്രഖ്യാപനം. ഫെബ്രുവരി 16-നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും.
Comments