ന്യൂഡൽഹി: സർക്കാരിനെ വിമർശിച്ച കോൺഗ്രസിനെതിരെ ശക്തമായി തിരിച്ചടിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, സർക്കാർ ആരെയും മനസ്സിൽ വച്ച്കൊണ്ട് നയങ്ങൾ രൂപീകരിക്കുന്നില്ലെന്നും ബിജെപി അളിയനെയും മരുമകനെയും പിന്തുണയ്ക്കുന്ന പാർട്ടി അല്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റ് ചർച്ചയ്ക്കിടയിൽ പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയ മന്ത്രി, കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അതേ ഭാഷയിൽ തന്നെ തിരികെ ഉത്തരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
‘നിർമലാ സീതാരാമൻ ഒരാൾക്ക് ഒരു നിശ്ചിത തുക അനുവദിച്ചു എന്ന് എന്റെ പേര് എടുത്ത് പറഞ്ഞു അവർ. ഞങ്ങളാരെയും മനസ്സിൽ കണ്ടുകൊണ്ടല്ല നയങ്ങൾ രൂപീകരിക്കുന്നത്. എല്ലാവരേയും മനസ്സിൽ കണ്ടുകൊണ്ടാണ്, ബന്ധുകൾക്ക് പ്രയോജനം ലഭിക്കുന്നത് കോൺഗ്രസ് സംസ്കാരമാണ്. ഞങ്ങളാരും അതൊന്നും ചെയ്യുന്നില്ല.’ ഇത്തരം ആരോപണങ്ങൾക്ക് അതേ ഭാഷയിൽ തന്നെ ഉത്തരം നൽകുമെന്നും സീതാരാമൻ കൂട്ടിച്ചേർത്തു.
അഴിമതിയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് കോൺഗ്രസ് നേതാക്കൾ ‘ഡെറ്റോൾ’ ഉപയോഗിച്ച് മുഖം കഴുകണമെന്ന് മന്ത്രി പരിഹസിച്ചു. കേന്ദ്രം എക്സൈസ് തീരുവ രണ്ടുതവണ കുറച്ചിട്ടും ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കാത്ത സംസ്ഥാനങ്ങൾക്കെതിരെയും കേന്ദ്ര ധനമന്ത്രി ആഞ്ഞടിച്ചു. ഹിമാചൽപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് ശേഷവും ഡീസലിന് വാറ്റ് വർദ്ധിപ്പിച്ചത് എന്തിനെന്ന് കോൺഗ്രസ് ഉത്തരം നൽകണമെന്നും കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയോട് മന്ത്രി ആവശ്യപ്പെട്ടു. ഇറക്കുമതി വില വർധിച്ചപ്പോൾ കുറയ്ക്കുന്നതിനായി പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ രണ്ടുതവണ കുറച്ചിരുന്നു. ഞങ്ങൾ ഇന്ധനത്തിന്റെ തീരുവ കുറച്ചപ്പോൾ, നേരെ വിപരീതമായിരുന്നു ചില സംസ്ഥാനങ്ങളുടെ പ്രവർത്തി എന്നും മന്ത്രി സഭയിൽ പറഞ്ഞു.
Comments