അഗർത്തല: ഫെബ്രുവരി 16ന് ത്രിപുരയിൽ നടക്കുന്ന 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസും സംയുക്തമായാണ് മത്സരിക്കുന്നത്. സിപിഎം- കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി അജയ് കുമാർ ആണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള തീരുമാനം വ്യക്തമാക്കിയത്. സിപിഎമ്മിന്റെ മുതിർന്ന ഗോത്രവർഗ്ഗ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം കൈലാശഹറിലെ റാലിയിൽ പറഞ്ഞു.
സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട്, വ്യക്തമായ മറുപടി നൽകാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി കൂട്ടാക്കിയില്ല. തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാർ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ത്രിപുരയിൽ ഇടതു-കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള സിപിഎം നേതാവ് ജിതേന്ദ്ര ചൗധരിയുടെ പേരാണ് ഉയരുന്നത്.
നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. നാലു തവണ മുഖ്യമന്ത്രിയായ മുതിർന്ന സിപിഎം നേതാവ് മണിക് സർക്കാർ ഇത്തവണ മത്സരിക്കുന്നില്ല. മത്സരിക്കാനില്ലെന്ന് മണിക് സർക്കാർ പാർട്ടിയെ മുൻകൂർ അറിയിച്ചിരുന്നു.
Comments