ലക്നൗ: ഉത്തർപ്രദേശിലെ ബോക്സ സമുദായത്തിലെ അംഗങ്ങൾക്ക്
വനാവകാശ ചാർട്ടർ വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. തിങ്കളാഴ്ച ലക്നൗവിൽ ബാബാസാഹെബ് ഭീംറാവു അംബേദ്കർ സർവകലാശാലയുടെ പത്താം ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മുർമു.
ബിരുദദാന ചടങ്ങിന് ശേഷം മുർമു കാശി വിശ്വനാഥ ക്ഷേത്രത്തിലും കാലഭൈരവ ക്ഷേത്രത്തിലും ദർശനം നടത്തും. തുടർന്ന് വാരണാസിയിലെ ഗംഗാ ആരതിയിലും പങ്കെടുക്കും. വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം മുർമു ഇന്ന് തന്നെ ഡൽഹിയിലേക്ക് മടങ്ങും.
രാഷ്ട്രപതി ദ്രൗപതി മുർമു ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെത്തിയത്. സംസ്ഥാനത്തെത്തിയ മുർമുവിനെ യുപി സർക്കാർ നിയമ സഭാ മന്ദിരത്തിൽ നടന്ന സ്വീകരണ പരിപാടിയിലും പങ്കെടുത്തു. തുടർന്ന് ആഗോള ഉച്ചകോടിയുടെ സമാപന സമ്മേളനത്തിലും രാഷ്ട്രപതി മുഖ്യാതിഥി ആയിരുന്നു.
ഫെബ്രുവരി പത്തിന് ആരംഭിച്ച യുപി ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് 4.00ന് വാൽമീകി ഓഡിറ്റോറിയത്തിലായിരുന്നു സമാപന സമ്മേളനം നടന്നത്. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ , കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേൽ, സംസ്ഥാന ധനമന്ത്രി സുരേഷ് ഖന്ന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments