ചെന്നൈ: ഝാർഖണ്ഡ് ഗവർണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി പാർട്ടിയിൽ രാജികത്ത് സമർപ്പിച്ച് സിപി രാധാകൃഷ്ണൻ. ഇന്ന് രാവിലെയാണ് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈക്ക് രാജികത്ത് കൈമാറിയത്. സന്തോഷത്തോടെ പുതിയ പദവിയെ സ്വീകരിക്കുന്നുവെന്നാണ് സിപി രാധാകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ഗവർണറായി ചുമതലയേൽക്കാൻ ഒരുങ്ങുന്നതിനെ കുറിച്ച് അദ്ദേഹം ഇപ്രകാരം ഉപമിച്ചു. “ക്രിക്കറ്റ് കളിക്കാൻ ബൂട്ട് ഇടുന്നതുപോലെ ഈ പദവിയെ ഞാൻ സ്വീകരിക്കുന്നു. തമിഴ് പാരമ്പര്യത്തോടും സംസ്കാരത്തോടും ജനങ്ങളോടുമുള്ള പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും വാത്സല്യത്തിന്റെ തെളിവാണിത്.” അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർ പാർട്ടിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അദ്ദേഹം തള്ളി. ഇതൊരു കുപ്രചരണമാണെന്നും ഗവർണർമാർ ആരും ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഝാർഖണ്ഡിന്റെ പുതിയ ഗവർണർ എന്ന നിലയിൽ ഭരണഘടന സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് രാധാകൃഷ്ണൻ ഉറപ്പുനൽകി.
എൽ ഗണേശനും സൗന്ദര്യരാജനും ശേഷം ഗവർണറായി നിയമിക്കപ്പെടുന്ന തമിഴ്നാട്ടിൽ നിന്നുള്ള മൂന്നാമത്തെ ബി.ജെ.പി നേതാവാണ് ശ്രീ രാധാകൃഷ്ണൻ. ഫെബ്രുവരി 12 ന് രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയമിച്ചിരുന്നു.
ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബയ്സ് മഹാരാഷ്ട്ര ഗവര്‍ണറായി നിയമിതിനായതിനെ തുടർന്നാണ് സിപി രാധാകൃഷ്ണനെ ഝാർഖണ്ഡ് ഗവർണറായി നിയമിച്ചത്.
Comments