ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും സ്ഫാേടനം. ഇന്ന് ഉച്ചയോടെ പെഷവാറിൽ നിന്ന് ക്വെറ്റയിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസ് ട്രെയിനിലാണ് സ്ഫോടനം ഉണ്ടായത്. ചിച്ചാവത്നി റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ കടന്നു പോകുമ്പോഴായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും
നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ട്രെയിനിലെ നാലാം നമ്പർ ബോഗിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് റെയിൽവേ അധികൃതരുടെ വാദം. ഒരു യാത്രക്കാരൻ സിലിണ്ടറുമായി ശുചിമുറിയിലേക്ക് പോയതിന് പിന്നാലെയാണ് സ്ഫോടനം സംഭവിച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടനത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി റെയിൽവേ ട്രാക്കും ട്രെയിനും പരിശോധിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസും തീവ്രവാദ വിരുദ്ധ വകുപ്പിലെ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ജനുവരി 30-ന് പാകിസ്താനിലെ പെഷവാറിൽ സ്ഥിതി ചെയ്യുന്ന മസ്ജിദിൽ ചാവേർ ആക്രമണം നടന്നിരുന്നു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിലാണ് മറ്റൊരു സ്ഫോടനം നടന്നിരിക്കുന്നത്. പെഷവാറിലെ പോലീസ് ഹൗസിംഗ് ബ്ലോക്കിന് സമീപത്തെ മസ്ജിദിലുണ്ടായ സ്ഫോടനത്തിൽ 100-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. മസ്ജിദ് പൂർണമായും തകർന്നു. കൊല്ലപ്പെട്ടവരിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
Comments