അഗർത്തല: ത്രിപുര നിയമസഭാ തിരെഞ്ഞടുപ്പിൽ 69.96 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 60 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
ഇത്തവണ തിരഞ്ഞെടുപ്പിൽ 55 സീറ്റുകളിൽ ബിജെപി മത്സരിച്ചിരുന്നു. ശേഷിക്കുന്ന അഞ്ച് സീറ്റുകളിൽ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൽസ് ഫ്രണ്ട് ഓഫ് ത്രിപുരയും മത്സരിച്ചു. ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎമ്മും കോൺഗ്രസും സഖ്യം ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തൃണമുൽ കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.
3,337 പോളിങ് സ്റ്റേഷനുകളിലാണ് പോളിങ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 28.14 ലക്ഷം വോട്ടർമാർ വോട്ടെടുപ്പിന് അർഹരായിരുന്നു. അതിൽ 14,15,233 പുരുഷൻമാരും13,99,289 സ്ത്രീകളും 62 ട്രാൻസ്ജെൻഡർമാരുമാണ് ഉണ്ടായിരുന്നത്. 18-19 വയസിനിടയിലുള്ള 94,815 പേരും 22-29 വയസിനിടയിലുള്ള 6,21,505 പേരും സമ്മതിദായകരുടെ പട്ടികയിലുണ്ടായിരുന്നു. 2024-ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി അഞ്ച് സംസ്ഥാനങ്ങളിൽ കൂടി ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
Comments