ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഗോത്ര വിഭാഗങ്ങൾക്ക് വേണ്ടി തുടർച്ചയായി പ്രവർത്തിക്കുകയാണെന്നും വനവാസി ഉൽപന്നങ്ങൾ പരമാവധി വിപണിയിലെത്തിക്കുവാനും അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാനും ഭരണകൂടം ശ്രമിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ആദി മഹോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഗോത്ര സമൂഹത്തിന് വേണ്ടി സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള സ്വാതന്ത്ര്യ സമരസേനാനി ബിർസ മുണ്ടയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചതിന് ശേഷമായിരുന്നു മഹോത്സവത്തിന് തുടക്കമിട്ടത്. ഫെബ്രുവരി 16 മുതൽ 27 വരെയാണ് ആദി മഹോത്സവ് നടക്കുന്നത്. ട്രൈബൽ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈബൽ കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്മെന്റ് ഫെഡറേഷൻ ലിമിറ്റഡാണ് ആദി മഹോത്സവ് സംഘടിപ്പിക്കുന്നത്. ഗോത്രസമൂഹത്തിന്റെ ദേശീയ ഉത്സവമാണ് ആദി മഹോത്സവ്. ഗോത്ര സമൂഹത്തിന്റെ വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ, പരമ്പരാഗത കലകൾ തുടങ്ങിയവ ആദി മഹോത്സവത്തിൽ പ്രദർശിപ്പിക്കും.
‘കഴിഞ്ഞ 8,9 ദിവസങ്ങളിൽ ആദി മഹോത്സവുമായി ബന്ധപ്പെട്ട പ്രചരണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. വനവാസി സമൂഹത്തിന്റെ വികസനത്തിനും ക്ഷേമത്തിനും ഞാൻ ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഗുജറാത്തിലെ ഉമർഗം മുതൽ അംബികാ ജി വരെയുള്ള വനവാസികളെ സേവിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അവരുടെ ജീവിതശൈലിയെയും സംസ്കാരത്തെയും കുറിച്ച് ഒരുപാട് പഠിക്കാനും സാധിച്ചിരുന്നു’ പ്രധാനമന്ത്രി പറഞ്ഞു.
‘വിവിധ സംസ്ഥാനങ്ങളിലായി 3000-ലധികം ‘വൻധൻ വികാസ് കേന്ദ്രങ്ങൾ’ സർക്കാർ സ്ഥാപിച്ചു, രാജ്യത്ത് 80 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 1.25 കോടിയിലധികം അംഗങ്ങൾ നമ്മുടെ വനവാസി സഹോദരീ സഹോദരന്മാരുമാണ്. അദ്ദേഹം കൂട്ടിചേർത്തു
ഇന്ത്യയിലെ വനവാസി സമൂഹം നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ആവശ്യം വർദ്ധിച്ചുവരികയാണ്, ഇവ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും പ്രകൃതി വിഭവങ്ങൾ സ്വീകരിച്ച് എങ്ങനെ പ്രകൃതിയെ സംരക്ഷിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഗോത്ര സമൂഹം. കേന്ദ്ര സർക്കാർ വനവാസി യുവാക്കളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നുണ്ട്. രാജ്യത്ത് പുതിയ ഗോത്രഗവേഷണ സ്ഥാപനങ്ങൾ തുറക്കും. ഇത് യുവജനങ്ങൾക്ക് കൂടുതൽ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments