ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ സൈനികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഡിഎംകെ കൗൺസിലർ ചിന്നസ്വാമി അറസ്റ്റിൽ. ബിജെപിയുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് ഡിഎംകെ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സൈനികന്റെ കൊലപാതകത്തിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്ത് വന്നിരുന്നു. സൈനികൻ കൊല്ലപ്പെട്ടിട്ടും വിഷയത്തിൽ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ഡിഎംകെ സർക്കാരിനെതിരെ തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രംഗത്തെത്തിയത്. കേസിൽ ഡിഎംകെ നേതാവ് വാർഡ് കൗൺസിലർ ചിന്നസ്വാമി പ്രതിയാണ്. ഡിഎംകെയ്‌ക്ക് സൈനികരോട് ബഹുമാനമില്ലെന്നും സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ കഴിയുന്നില്ലെന്നും അണ്ണാമലൈ പറഞ്ഞു.
ഈ സംഭവത്തിൽ വിവിധ കേന്ദ്ര-സംസ്ഥാന ബിജെപി നേതാക്കൾ പ്രതികരിച്ചു. തമിഴ്‌നാട്ടിലെ ഗുണ്ടായിസവും ക്രമസമാധാന തകർച്ച ഭയപ്പെടുത്തുന്നതും ആശങ്കാജനകവുമാണെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടിനെയും ഖുശ്ബു ചോദ്യം ചെയ്തു. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ സഖ്യകക്ഷി കോൺഗ്രസ്. സൈനികർക്ക് നേരെയുള്ള ആക്രമണം വെച്ചുപൊറുപ്പിക്കില്ലെന്നും താരം വ്യക്തമാക്കി.
അവധിക്കായി തമിഴ്‌നാട്ടിൽ എത്തിയ സൈനികനും സൈനികന്റെ സഹോദരനും പ്രദേശത്തെ പൈപ്പിൽ നിന്നും വെളളമെടുക്കുമ്പോൾ ഡിഎംകെ വാർഡ് കൗൺസിലർ ഇടപെട്ട് തടയുകയും ഇത് ആക്രമണമായി പരിണമിക്കുകയായിരുന്നു. ഫെബ്രുവരി 8ന് ഡിഎംകെ നേതാവ് ഉൾപ്പെടെയുള്ള ഒരു സംഘം സൈനികനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചവശനാക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി.
Comments