ചണ്ഡീഗഢ് : പഞ്ചാബിലെ അമൃത്സറിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞ് അതിർത്തി സുരക്ഷാ സേന. ദല്ലാ രാജ്പുത് ഗ്രാമത്തിൽ നിന്ന് ഏകദേശം 2 കിലോഗ്രാം ഹെറോയിനാണ് ബിഎസ്എഫ് കണ്ടെടുത്തത്. സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയലിൽ പരിശേധന നടത്തവെ വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രദേശത്ത് കൂടുതൽ പരിശോധന നടത്തി വരികയാണെന്ന് ബിഎസ്എഫ് അറിയിച്ചു.
കഴിഞ്ഞ മാസം രാജസ്ഥാനിലെ ശ്രീഗംഗാനഗർ സെക്ടർ അതിർത്തിയ്ക്ക് സമീപം മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. പാകിസ്താനിൽ നിന്നെത്തിയ ഡ്രോൺ വെടിവച്ച് വീഴ്ത്തി 6 കിലോഗ്രാം മയക്കുമരുന്നുകൾ അതിർത്തി സുരക്ഷാ സേന പിടിച്ചെടുക്കുകയായിരുന്നു. രാജസ്ഥാൻ പോലീസുമായുള്ള സംയുക്ത സഹകരണത്തോടെയാണ് അതിർത്തി സുരക്ഷാ സേന മയക്കുമരുന്ന് പിടിച്ചെടുത്തത്.
സമാനരീതിയിൽ പഞ്ചാബിലെ ഫിറോസ്പൂരിൽ രാജ്യാന്തര അതിർത്തിയിക്ക് സമീപം ഡ്രോൺ വെടിവച്ച് വീഴ്ത്തിയിരുന്നു. സംഭവത്തിൽ 3 കിലോ ഗ്രാം ഹെറോയിനും ചൈന നിർമ്മിത പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ സുരക്ഷാ സേന കണ്ടെത്തി. 3,323 കിലോമീറ്റർ ദൂരമുള്ള ഇന്ത്യ-പാക് അതിർത്തി സംരക്ഷിക്കാനുള്ള ചുമതല ബിഎസ്എഫിനാണ്.
Comments