ന്യൂഡൽഹി: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ കുട്ടിക്കുറ്റവാളികളുടെ സംഘത്തെ ദൽഹി പോലീസ് കണ്ടെത്തി.സംഘാംഗമായ 17 കാരൻ അറസ്റ്റിൽ. ഡൽഹിയിലും പരിസരങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി കേസുകളിലെ പ്രതിയെ ഇന്നലെ പിടികൂടുകയായിരുന്നു.
ഡൽഹിയിലെ കുറ്റവാളികളുടെ ഇടയിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനും കുപ്രസിദ്ധി നേടാനുമായി നിരപരാധികൾക്ക് നേരെ വെടിയുതിർത്ത കൗമാരക്കാരുടെ സംഘത്തിൽ പെട്ടയാളാണ് പിടിയിലായ 17 കാരൻ.ഇയാളുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഘത്തിലെ എല്ലാ അംഗങ്ങളും പ്രായപൂർത്തിയാകാത്തവരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഘത്തെ പിടിക്കാനായി ഡൽഹിയിലെ ശിവ് വിഹാർ പ്രദേശത്ത് നിരീക്ഷണം ആരംഭിച്ചിരുന്നു. പ്രതികളുടെ കൃത്യമായ താവളത്തിൽ അന്വേഷണസംഘം എത്തിയെങ്കിലും പോലീസിനെ കണ്ടതോടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൽ രണ്ടുപേർ രക്ഷപ്പെട്ടങ്കിലും 17 കാരൻ പിടിയിലായി.
കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുമുമ്പ് കൗമാരക്കാർ ഇൻസ്റ്റാഗ്രാമിൽ ലൈവ് പോകുകയും ഭാവിയിലെ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള അവരുടെ പദ്ധതികളെക്കുറിച്ച് പറയുകയും ചെയ്തിരുന്നു. സ്വന്തം ഇൻസ്റ്റാഗ്രാം ഐഡികളിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302, 307 എന്നിങ്ങിനെ കൂട്ടിച്ചേര്ത്താണ് അവർ ഉപയോഗിച്ചിരുന്നത്.
കുപ്രസിദ്ധി നേടുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 13ന് ഒരാൾക്ക് നേരെ സംഘം വെടിയുതിർക്കുകയും, മറ്റൊരാളുടെ സ്കൂട്ടി തട്ടിയെടുക്കുകയും ചെയ്തിരുന്നു. കൗമാരക്കാരുടെ സംഘത്തിലെ ഒരംഗത്തെ മർദിച്ചയാളെ കൊല്ലാനും പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ആ വ്യക്തിയുടെ ജീവൻ രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു. ഭജൻപുര പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പോലീസിന് നേരെ വെടിയുതിർത്ത് സംഘം രക്ഷപ്പെട്ടിരുന്നു.
മുൻപ് കാരവൽ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഹിമാൻഷു സപത് എന്ന വ്യക്തിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആളാണ് 17 കാരൻ . 2021 നവംബർ 15 നായിരുന്നു ആ കേസിനാസ്പദമായ സംഭവം. ഇയാളെ പിടികൂടി ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരായ കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് തീർപ്പാക്കിയെങ്കിലും പ്രധാന കൂട്ടുപ്രതികൾക്കെതിരായ കേസ് വിചാരണയിലാണ്.
ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം കൂട്ടുപ്രതികളായ അതുലും, അൻഷുൽ ഭർവയും 17 കാരനും ചേർന്ന് ശിവ് വിഹാർ സ്വദേശിയായ സംഗം എന്ന വ്യക്തിയെ കൊലപ്പെടുത്തി. ഇവരെ വീണ്ടും പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് അയച്ചു, 2022 ഡിസംബറിൽ വിട്ടയച്ചു. അതിനുശേഷം, വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ ഇയാളും കൂട്ടരും തുടർച്ചയായി ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments