മ്യൂണിച്ച്: ചൈനീസ് ബലൂണുകൾ നിരീക്ഷണ വസ്തുക്കളാണെന്ന് അവകാശപ്പെട്ടതിന് പിന്നാലെ യുഎസിനെ വിമർശിച്ച് ചൈന. ബലൂണുകളെക്കുറിച്ച് യുഎസ് നടത്തിയ അവകാശവാദങ്ങൾ തീവ്രവും അസംബന്ധവുമാണെന്ന് ചൈന വിശേഷിപ്പിച്ചു. മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ ലോക നേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ചൈനീസ് നയതന്ത്രജ്ഞൻ വാങ് യിയുടെ വിമർശനം.
സ്വതന്ത്ര വ്യാപാരം പോലുള്ള മാതൃകകൾക്ക് വിരുദ്ധമായ നയങ്ങൾ നടപ്പിലാക്കുമ്പോൾ ചൈനയെ കരിവാരി തേയ്ക്കാൻ യുഎസ് ശ്രമിക്കുന്നതായും വാങ് യി ആരോപിച്ചു. ഭൗമരാഷ്ട്രീയപരമായി ഗുരുതരമായ വെല്ലുവിളിയുണ്ടാക്കുന്ന രാജ്യമാണ് ചൈനയെന്ന് യുഎസ് കരുതുന്നു. അമേരിക്കയ്ക്ക് ചൈനയൊരു ഭീഷണിയാണെന്നുള്ള തെറ്റായ ധാരണയും വാഷിംഗ്ടണ്ണിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബെയ്ജിങ്ങിനെക്കുറിച്ച് വികലമായ കാഴ്ചപ്പാടാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുള്ളത്. അത്തരം തെറ്റായ വീക്ഷണങ്ങൾ ഉപയോഗിച്ച് ചൈനയെ അടിച്ചമർത്താനും അപകീർത്തിപ്പെടുത്താനുമാണ് യുഎസിന്റെ ശ്രമം. മറ്റ് രാജ്യങ്ങളെയും ഇതേകാര്യത്തിനായി അമേരിക്ക പ്രേരിപ്പിക്കുന്നുണ്ടെന്നും വാങ് യി ആരോപിച്ചു. ആകാശത്ത് പല ബലൂണുകളുമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പലവിധ ബലൂണുകൾ. അവയോരോന്നും വെടിവെച്ചിടാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഓരോ അസംബന്ധങ്ങൾ ചെയ്യരുതെന്നും ചൈനീസ് നയതന്ത്രജ്ഞൻ ആവശ്യപ്പെട്ടു
ജനുവരി 28 മുതൽ യു എസിൽ കാണപ്പെട്ട ബലൂണിനെ ഫെബ്രുവരി നാലിനാണ് വെടിവെച്ചിട്ടത്. കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട ബലൂൺ ആണിതെന്നാണ് ചൈന അവകാശപ്പെട്ടത്. ബലൂൺ വെടിവെച്ച് വീഴ്ത്തിയതിൽ ചൈന അതൃപ്തിയും രേഖപ്പെടുത്തി. യുഎസിന്റെ തീരുമാനം നിരുത്തരവാദപരവും ഗുരുതരമായ സമീപനവുമാണെന്നാണ് ചൈന പറഞ്ഞത്.
അതേസമയം ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളെ ചൈനീസ് ചാരബലൂണുകൾ ലക്ഷ്യമിട്ടിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിയറ്റ്നാം, തായ്വാൻ, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നിന്നുള്ള വിവരങ്ങൾ ചോർത്താനും ചൈന ബലൂണുകൾ പറത്തിയിരുന്നു. ചൈനയുടെ തെക്കൻ തീരത്തുള്ള ഹൈനാൻ പ്രവിശ്യയിൽ നിന്നാണ് പ്രതിരോധ വിവരങ്ങൾ ശേഖരിക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നും അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു
Comments