കണ്ണൂർ: തില്ലങ്കേരിയിലെ ജയരാജൻ അനുകൂലികൾക്കെതിരെ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി. ജയരാജനെ തന്നെ പങ്കെടുപ്പിക്കാൻ സിപിഎം. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പി.ജെ ആർമ്മി അനുകൂലികൾക്കെതിരെ പ്രസംഗിക്കാനും സിപിഎം നേതൃത്വം ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോലും അഭിപ്രായം രേഖപ്പെടുത്തരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയ സിപിഎം തന്നെയാണ് ജയരാജനെ ഉപയോഗിച്ച് രാഷ്ട്രീയ വിശദീകരണം യോഗം നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.
ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉരുണ്ടു കളിക്കുകയാണ് സിപിഎം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ നൽകിയ വിശദീകരണം. സിപിഎമ്മിന് ക്വട്ടേഷൻ സംഘവുമായി ബന്ധമില്ലെന്നും ഷുഹൈബ് വധത്തിൽ മാപ്പുസാക്ഷി ആകാനുള്ള ശ്രമമാണ് ആകാശ് നടത്തുന്നതെന്നും എം.വി ജയരാജൻ പറഞ്ഞു.
ഡിവൈഎഫ്ഐ വനിതാ നേതാവിനെ അധിക്ഷേപിച്ചു എന്ന കേസിൽ പ്രതിയായ ആകാശിനെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ടവർ ലൊക്കേഷൻപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ ആകാശ് തില്ലങ്കേരിയെ പിടികൂടാൻ തയ്യാറാകാത്തതിൽ ഉന്നത സമ്മർദ്ദുണ്ടെന്നാണ് ഉയരുന്ന ആരോപണം. പാർട്ടി പ്രവർത്തകരടക്കം ഇക്കാര്യത്തിൽ സംശയം ഉന്നയിക്കുന്നുണ്ട്.
Comments