ചെന്നൈ: ഇഷാ യോഗ സെന്ററിൽ നടന്ന മഹാ ശിവരാത്രി ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു. ഒരു ദിനരാത്രം നീണ്ടുനിൽക്കുന്ന ശിവരാത്രി ആഘോഷങ്ങളാണ് ഇഷാ സെന്ററിൽ എല്ലാകൊല്ലവും നടക്കാറുള്ളത്. ഇതിൽ രാത്രി നടന്ന പ്രധാന പ്രാർത്ഥന പരിപാടിയിലാണ് രാഷ്ട്രപതി പങ്കെടുത്തത്ത്.
ആദി യോഗിയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ ഭാഗമാവാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ദ്രൗപദി മുർമു പറഞ്ഞു. ശിവരാത്രി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഐതീഹ്യത്തെ കുറിച്ചും മുർമു പരാമർശിച്ചു. ചടങ്ങിൽ സന്നിഹിതയായതിന് രാഷ്ട്രപതിയ്ക്ക് നന്ദി പറയുന്നതായി സദ്ഗുരു ജഗ്ഗി വാസുദേവും അറിയിച്ചു. ഇഷാ സെന്ററിലെ പ്രധാന പ്രതിഷ്ഠയായ ധ്യാനലിങ്കത്തിൽ വച്ച് നടന്ന പഞ്ചഭൂത ക്രിയകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു.
അടുത്ത 24 മാസങ്ങൾക്കുള്ളിൽ യോഗയുടെ ഏറ്റവും ലളിതമായ രൂപം 2 ബില്യൺ ആളുകളിലെങ്കിലും എത്തിക്കാൻ ശ്രമിക്കുമെന്നും സദ്ഗുരു പറഞ്ഞു. ഇഷയുടെ പ്രസിദ്ധമായ വാർഷികാഘോഷ വേളയിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുക്കാനെത്തിയത്. ശനിയാഴ്ച വൈകിട്ട് 6-ന് ആരംഭിച്ച ചടങ്ങ് ഞായറാഴ്ച രാവിലെ ആറ് വരെ നീണ്ടുനിന്നു.
Comments