മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സമാധാന അന്തരീക്ഷം പുനഃസ്ഥാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിലും വടക്കു കിഴക്കൻ മേഖലകളിലെ കലാപങ്ങളിലുമെല്ലാം 80 ശതമാനത്തോളം കുറവാണ് സംഭവിച്ചിരിക്കുന്നത്. ലോകമതിന്റെ നാഗ്പൂരിലെ 50-ാം വാർഷിക ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ രൂക്ഷമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പാർലമെന്റ് ചർച്ചകളിലെ വാദം. രക്തം ചൊരിയുന്നതിന് മാത്രമല്ല കല്ലേറിനും പ്രതിഷേധത്തിനുമുൾപ്പടെ കേന്ദ്ര സർക്കാർ സംസ്ഥാനത്ത് തടയിട്ടു. ഇന്ന് 1.8 കോടി വിനോദ സഞ്ചാരികളാണ് ജമ്മു കശ്മീർ സന്ദർശിക്കുന്നതിനായി ഇവിടേയ്ക്കെത്താറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടു കൊണ്ട് എഎഫ്എസ്പിഎ നിയമം (1958-ലെ നിയമ പ്രകാരം കലാപ , ഭീകരവാദ പ്രവർത്തനങ്ങൾ നേരിടുന്നതിനായി സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്നു) പിൻവലിക്കണമെന്ന് കോൺഗ്രസ് എംപി പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ അതിന് തയ്യാറായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദ്വിദിന സന്ദർശനത്തിനായി മഹാരാഷ്ട്രയിലെത്തിയതാണ് അമിത് ഷാ. രാഷ്ട്രിയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകൻ കേശവബലിറാം ഹെഡ്ഗോവറിന്റെയും ദ്വിതീയ സർസംഘചാലക് ഗുരുജി ഗോൾവാൾക്കറിന്റെയും സ്മൃതി മണ്ഡപത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തിയിരുന്നു. മോദി@20 പുസ്തകത്തിന്റെ മറാത്തി പരിഭാഷ പ്രകാശനം പൂനെയിൽ വച്ച് നടത്തുകയും പൂനൈ ശ്രീ ഓംകാരേശ്വര ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുകയും ചെയ്തു.
Comments