ഭോപ്പാൽ: പുതിയ എക്സൈസ് നയവുമായി മദ്ധ്യപ്രദേശ് സർക്കാർ. മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പുതിയ നയ പ്രഖ്യാപനമുണ്ടായത്. പുതിയ എക്സൈസ് നയം അനുസരിച്ച് അഹത്താസ് ഇനി അനുവദനീയമല്ല. മദ്യപിക്കാൻ വേണ്ടി മദ്യശാലകളോട് ചേർന്ന് സജ്ജീകരിച്ചിരിക്കുന്ന സംവിധാനത്തെയാണ് അഹത്താസ് എന്ന് വിശേഷിപ്പിക്കുന്നത്. മദ്യപർക്ക് മദ്യപിച്ചിരിക്കാനുള്ള സൗകര്യം ഒരുക്കുന്നത് നിർത്തലാക്കുന്നതിലൂടെ മദ്യപാനത്തിനെതിരായ സർക്കാരിന്റെ സമീപനമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പ്രതികരിച്ചു.
മദ്യപാനത്തെ നിരുത്സാഹപ്പെടുത്താൻ വേണ്ട നടപടികളാണ് എന്നും, എപ്പോഴും ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. 2010 മുതൽ സംസ്ഥാനത്ത് ഒരൊറ്റ പുതിയ മദ്യശാല പോലും പുതിയതായി തുടങ്ങാൻ അനുവദിച്ചിട്ടില്ല. മാത്രവുമല്ല, ധാരാളം മദ്യശാലകൾ അടപ്പിച്ചിട്ടുമുണ്ട്. നർമദ സേവ യാത്രക്കിടെ 64 മദ്യശാലകളാണ് സംസ്ഥാനത്ത് അടച്ചത്. പുതിയ എക്സൈസ് നയവും മദ്യപാനത്തെ നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
പുതിയ നയമനുസരിച്ച് മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങാമെങ്കിലും അവിടെയിരുന്ന് മദ്യപിക്കാൻ അനുവാദം ഉണ്ടായിരിക്കുകയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പെൺകുട്ടികളുടെ ഹോസ്റ്റലുകൾ, മതകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും മദ്യശാലകൾ പാലിക്കേണ്ട ദൂരപരിധി 50 മീറ്ററിൽ നിന്ന് 100 മീറ്ററായി ഉയർത്തി. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കുന്ന നടപടി കൂടുതൽ കർശനമായി നടപ്പിലാക്കുമെന്നും പുതിയ എക്സൈസ് നയം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു.
Comments