കാസർകോട്: കരിങ്കൊടി പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്. ജില്ലയിലെ അഞ്ച് പൊതുപരിപാടികളിൽ പിണറായി വിജയൻ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 911 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കാസർകോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പോലീസുകാരെ കൂടി സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയിലുണ്ട്. കാസർകോഡ് ജില്ലാ പോലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. എന്നാലിത് എത്രകണ്ട് പ്രാവർത്തികമാകുമെന്നാണ് കണ്ടറിയേണ്ടത്. വലിയ വിമർശനങ്ങൾ ഉയർന്ന സഹാചര്യത്തിലാണ് കറുപ്പിന് വിലക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
നികുതി വർദ്ധനവിനെതിരെയാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനെന്ന പേരിൽ പലയിടത്തും പോലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയവരെ പോലും തടഞ്ഞത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
Comments