ശ്രീനഗർ: കശ്മീരിലെ ഗന്ദർബൽ ജില്ലയിലെ റെസിൻ പ്രദേശത്ത് മണ്ണിടിച്ചിൽ. സംഭവത്തിൽ ഏഴ് വീടുകൾ തകർന്നു. പശുക്കളും കഴുതകളും ആടുകളുമുൾപ്പെടെ നിരവധി കന്നുകാലികൾ മണ്ണിനടിയിൽപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ-സോനമാർഗ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്.
എന്നാൽ ഇതുവരെ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗന്ദർബൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരും സംസ്ഥാന നിവാരണ സേനയിലെ അംഗങ്ങളും സൈന്യവും സി ആർ പി എഫ് ഉദ്യോസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരിത ബാധിതരായവരെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സമാനരീതിയിൽ കഴിഞ്ഞ ദിവസം റംബാൻ ജില്ലയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ദുരന്തത്തിൽ 13 കുടുംബങ്ങളുടെ വീടുകൾ നഷ്ടമായി. ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും അടിയന്തര സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തെ പ്രധാന റോഡിൽ വിള്ളലുണ്ടായിരിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments