ഷില്ലോംഗ്: മേഘാലയയിലെ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സാഹചര്യം മാറിയെന്നും വടക്കുകിഴക്കൻ സംസ്ഥാനത്ത് ബിജെപി അടുത്ത സർക്കാർ രൂപീകരിക്കുമെന്നും ഇത്തവണ നമ്മുടെ സർക്കാർ രൂപീകരിക്കുമെന്നും ഇത്തവണ മേഘാലയ മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഘാലയയിലെ മഹേന്ദ്രഗഞ്ച്, ഘർകുട്ട എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുൻകാലങ്ങളിലെ പോലെയല്ല, ഇപ്പോൾ ബിജെപി ഒറ്റകക്ഷിയായി നിൽക്കുന്നു. സർക്കാർ രൂപീകരിക്കുന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണെന്ന് ആരോപിക്കുന്ന പ്രതിപക്ഷം കണ്ണുതുറന്നു നോക്കൂ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഒപ്പം നടക്കുന്ന പാർട്ടിയാണ് ബിജെപി. പോപ്പും നമ്മുടെ പ്രധാനമന്ത്രിയും തമ്മിലുള്ള ആത്മബന്ധം ജനങ്ങൾ കണ്ടതാണ്. പ്രധാനമന്ത്രി മാർപാപ്പയെ പലതവണ കാണുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തപ്പോൾ, ക്രിസ്ത്യൻ വിരുദ്ധതയുടെ ചോദ്യം എവിടെ”യെന്നും അസം മുഖ്യമന്ത്രി ചോദിച്ചു.
പിഎം ആവാസ് യോജന പോലെയുള്ള കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പ്രയോജനം മേഘാലയിലെ വളരെ കുറച്ച് കുടുംബങ്ങൾക്കു മാത്രമേ ലഭ്യമായുള്ളൂ എന്ന് അസം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അസമിൽ തന്റെ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെ കുറിച്ച് സംസാരിച്ച ഹിമന്ത, ബിജെപി അധികാരത്തിൽ എത്തിയാൽ മേഘാലയയിലും അത്തരം പദ്ധതികൾ നടപ്പിലാക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്തെ ഒരു ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്നാണ് കഴിഞ്ഞ വർഷം അസമിൽ ബിജെപി അറിയിച്ചത്. 50,000 പേർക്ക് ഇപ്പോൾ തന്നെ നിയമനം നൽകി കഴിഞ്ഞു. ബാക്കിയുള്ളവർക്ക് ഈ വർഷം മേയോടെ തൊഴിൽ ലഭിക്കുമെന്ന് ഹിമന്ത ശർമ പറഞ്ഞു. തൊഴിലില്ലായ്മയിൽ നട്ടം തിരിയുന്ന മേഘാലയയിലെ യുവജനതയെ ബിജെപിക്കു മാത്രമേ കൈ പിടിച്ച് ഉയർത്താനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments