ന്യൂഡല്‍ഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പല ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന പൂജ സാധനങ്ങള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതിയിൽ .
കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഭസ്മവും വിഗ്രഹങ്ങള്‍ കേടാക്കുന്നുവെന്ന് ഭക്തര്‍ വിശ്വസിക്കുന്നതായും ജസ്റ്റിസ് കെ.ടി ശങ്കരന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്കുന്ന കാര്യം ബോര്‍ഡ് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബോര്‍ഡിന്റെ ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് ചാണകത്തില്‍ നിന്ന് ഉണ്ടാക്കിയ ഭസ്മം ഉപയോഗിക്കുന്നത്. പ്രസാദമായി ലഭിക്കുന്ന ചന്ദനം, ഭസ്മം എന്നിവ നെറ്റിയില്‍ ഇടുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന ഗുണനിലവാരം കുറഞ്ഞ കൃത്രിമ ചന്ദനം നിര്‍മിക്കുന്നത് തമിഴ്നാട്ടിലാണ്. അതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്താണെന്ന് പോലും അറിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. യഥാര്‍ഥ ചന്ദനത്തിന് ഉയര്‍ന്ന വില ആയതിനാലാണ് ഗുണനിലവാരം കുറഞ്ഞ കൃത്രിമ ചന്ദനം ഉപയോഗിക്കുന്നതെന്നും ജസ്റ്റിസ് ശങ്കരന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ നിലവിലെ രീതിയില്‍ നിന്ന് മാറി പുതിയ രീതിയില്‍ പ്രസാദം നല്കുന്ന കാര്യം ആലോചിക്കണം , ഭക്തര്‍ക്ക് നെറ്റിയിലിടുന്നതിന് മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്കുന്ന കാര്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയും, മത പണ്ഡിതന്മാരും ആയി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഴുക്കാപ്പിനും, കളഭചാര്ത്തിനും യഥാര്‍ഥ ചന്ദനം മാത്രമേ ഉപയോഗിക്കാവൂ. മിക്ക ക്ഷേതങ്ങളിലും ഒരു ദിവസം, ഒരു ഭക്തന്റെ മുഴുക്കാപ്പും, കളഭച്ചാര്‍ത്തും മാത്രമേ നിലവില്‍ വഴിപാടായി അനുവദിക്കുന്നുള്ളു. അതിനാല്‍ യഥാര്‍ത്ഥ ചന്ദനം ആണ് ഉപയോഗിക്കുന്നതെങ്കില്‍ വഴിപാട് നടത്തുന്ന ഭക്തന് വലിയ ചെലവ് വരും. ഈ സാഹചര്യത്തില്‍ ഒരു ദിവസം പത്ത് മുതല്‍ ഇരുപത് വരെ മുഴുക്കാപ്പുകളും, കളഭച്ചാര്‍ത്തും നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments